ഹിംസാത്മകമായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് സിനിമയിലെ വയലൻസിനെ മാത്രം പഴിക്കുന്നത് ശരിയല്ലെന്ന് നിർമ്മാതാക്കളുടെ സംഘടന. സമൂഹത്തിലെ വയലൻസിന് സിനിമയും ഒരു ഘടകം ആകാമെന്നും എന്നാൽ സിനിമയ്ക്ക് സെൻസറിംഗ് സംവിധാനമുണ്ട്.
യൂട്യൂബും ഒടിടിയും വഴി വയലൻസും സെക്‌സും ഉള്ള അനവധി പ്രോഗ്രാമുകൾ സ്വീകരണ മുറിയിൽ അനായാസം ലഭ്യമാണ്. കൊച്ചുകുട്ടികൾ കളിക്കുന്ന ഗെയിമുകൾ പോലും വയലൻസുണ്ട്. ഇതിനും നിയന്ത്രണം ആവശ്യമില്ലേ എന്നും സംഘടന വാർത്താ കുറിപ്പിൽ പറഞ്ഞു.
സെൻസറിംഗ് നടത്തി പ്രദർശന യോഗ്യമെന്ന് സർട്ടിഫിക്കറ്റ് നൽകിയ ചിത്രം പിന്നീട് പ്രദർശിപ്പിക്കരുതെന്ന് പറയുന്ന സെൻസർ ബോർഡിൻ്റെ തീരുമാനം ശരിയല്ലെന്നും നിർമ്മാതാക്കളുടെ സംഘടന വാർത്താ കുറിപ്പിൽ പറഞ്ഞു. തിയറ്റർ വിജയം നേടിയ മാർക്കോ എന്ന ചിത്രത്തിൻ്റെ ടെലിവിഷൻ പ്രദർശനം കഴിഞ്ഞ ദിവസം സെൻസർ ബോർഡ് തടഞ്ഞിരുന്നു.
സിനിമ മേഖലയിലെ ലഹരി ഉപയോഗം നിർമ്മാണത്തെ പോലും ബാധിക്കുന്നുണ്ട് ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് 2023 പരസ്യമായി ആവശ്യപ്പെട്ടിട്ടും സർക്കാരിൻ്റെ ഭാഗത്ത് നിന്നും മാതൃകാപരമായ ഒരു നടപടിയും ഉണ്ടായില്ലെന്നും വാർത്താ കുറിപ്പിൽ പറഞ്ഞു.























