ഹിമാചല്‍ പ്രദേശിലെ റോഹ്താങ് പാസില്‍ 56 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വ്യോമസേനയുടെ എഎന്‍-12 വിമാനാപകടത്തില്‍ കാണാതായ മലയാളി സൈനികന്‍ തോമസ് ചെറിയാൻ്റെത് ഉള്‍പ്പെടെ നാല് സൈനികരുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ സ്വദേശിയാണ് തോമസ് ചെറിയാന്‍.
1968 ഫെബ്രുവരി 7ന് 102 പേരുമായി ചണ്ഡീഗഡില്‍ നിന്ന് ലഡാക്കിലേക്ക് പറന്നുപോയ ഇരട്ട എഞ്ചിന്‍ വിമാനം മോശം കാലാവസ്ഥയാൽ റോഹ്താങ് പാസിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു. ഈ അപകടത്തില്‍ മരിച്ചവരുടെ ഭാഗിക ശരീരാവശിഷ്ടങ്ങള്‍ അടുത്തിടെ ഹിമാചല്‍ പ്രദേശത്തിലെ ചന്ദ്രഭാഗ പര്‍വത മേഖലയില്‍ നിന്നാണ് കണ്ടെത്തിയത്.
മലയാളി സൈനികന്‍ തോമസ് ചെറിയാൻ്റെ കൂടെ, മല്‍ഖാന്‍ സിങ്, നാരായണ്‍ സിങ് എന്നിവരുടെ മൃതദേഹ ഭാഗങ്ങളും തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. 2003ല്‍ ആദ്യമായി അടല്‍ ബിഹാരി വാജ്പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിൻ്റെ പര്‍വതാരോഹകര്‍ ഇവരുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2005, 2006, 2013, 2019 എന്നീ വര്‍ഷങ്ങളിലും തിരച്ചില്‍ ദൗത്യം നടന്നിരുന്നു.
പകുതി മഞ്ഞില്‍ പുതഞ്ഞ നിലയില്‍ ആയിരുന്നു ഇപ്പോൾ കണ്ടെത്തിയ മൃതദേഹങ്ങള്‍. ഹെലികോപ്റ്റര്‍ അപകടം സംഭവിച്ച ശേഷം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഇതുവരെ പല അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.























