ഇന്ത്യൻ സിനിമ ആഭ്യന്തര, അന്തർദേശീയ കളക്ഷന്‍ റെക്കോർഡുകൾ തകർത്ത വര്‍ഷമാണ് 2023. ജവാൻ, പഠാന്‍ തുടങ്ങിയ ഹിന്ദി ഭാഷയിലെ ഹിറ്റുകൾ മുതൽ ജയിലർ, ലിയോ തുടങ്ങിയ തമിഴ് ഹിറ്റുകൾ വരെ ഈ സിനിമകളിൽ ഉൾപ്പെടുന്നു. വന്‍ഫ്ളോപ്പ് എന്ന് വിലയിരുത്തപ്പെട്ട ആദിപുരുഷും ഈ ബ്ലോക്ബസ്റ്റര്‍ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഷാരൂഖ് ഖാൻ നായകനായ ജവാൻ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ ആഗോള വ്യാപകമായി 1,148 കോടി നേടി. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണിത്. ആറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്തത്. രണ്ടാം സ്ഥാനത്തും ഷാരൂഖ് ഖാൻ നായകനായ ചിത്രമാണ്. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പഠാന്‍ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്ന് 1,050 കോടിയാണ് നേടിയത്. മൂന്നാം സ്ഥാനത്ത് രൺബീർ കപൂറാണ്. രൺബീർ നായകനായ അനിമൽ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 800 കോടിയോളം നേടി, ഇപ്പോഴും പ്രദർശനം തുടരുന്നു. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ സംവിധായകൻ.
കേരളത്തിൽ ഉൾപ്പടെ തരംഗം സൃഷ്ടിച്ച സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം ജയിലർ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 607–610 കോടിയാണ് നേടിയത്. സംവിധാനത്തിൽ ഏറെ വിമർശനം നേരിട്ട നെൽസൺ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടെയായിരുന്നു ജയിലർ. ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ദളപതി വിജയ് നായകനായ ലിയോ ഇതുവരെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 605.25–620.50 കോടി നേടിയിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ മൂന്നാം ഭാഗമാണ്.
സണ്ണി ഡിയോൾ നായകനായ ഗദർ 2691.08 കോടിയും, സൽമാൻ ഖാൻ നായകനായ ടൈഗർ 3462.73 കോടിയും, രൺവീർ സിംഗ് നായകനായ റോക്കി ഔർ റാണി കി പ്രേം കഹാനി 355.61 കോടിയും നേടി. പ്രഭാസ് നായകനായ ആദിപുരുഷ് 353–450 കോടിയാണ് നേടിയത്. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള പുരാണ ആക്ഷൻ സിനിമയാണ് ഇത്. 500-700 കോടി ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ്. വിക്രം നായകനായ പൊന്നിയിൻ സെൽവൻ: II നേടിയത് 350 കോടിയാണ്. മണിരത്നം സംവിധാനം ചെയ്ത തമിഴ് ഇതിഹാസ ചരിത്ര ആക്ഷൻ ഡ്രാമയാണ് ചിത്രം.
അതേ സമയം ഡിസംബര്‍ 21,22 തീയതികളില്‍ റിലീസായ സലാറും ഡങ്കിയും അതിന്‍റെ തീയറ്റര്‍ റണ്ണിംഗ് കഴിയുമ്പോള്‍ ഈ ലിസ്റ്റില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് ബോക്സോഫീസ് വൃത്തങ്ങള്‍ പറയുന്നത്. ഒരുപാട് മലയാള സിനിമകൾ ഇറങ്ങിയ വർഷമാണ് 2023. എന്നാൽ ആദ്യത്തെ പത്തിൽ ഒരു മലയാള സിനിമ പോലും ഇടം പിടിച്ചില്ല എന്നതും ശ്രദ്ധേയമാണ്.























