കമ്പനി കടന്നുപോകുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ രാജ്യത്തെ പ്രശസ്ത എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് ചെലവു കുറയ്ക്കാന്‍ ബംഗളൂരുവിലെ നാല് ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് കെട്ടിടം ഒഴിയുന്നതായി റിപ്പോർട്ട്. പ്രസ്റ്റീജ് ടെക് പാര്‍ക്കിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ പാട്ടക്കരാര്‍ ഈ വര്‍ഷം ആദ്യം തന്നെ റദ്ദാക്കിയിരുന്നു.
ഇതിനു നൽകിയിട്ടുള്ള ഡെപ്പോസിറ്റ് തുക വാടക കുടിശിക നല്‍കാനായി വിനിയോഗിക്കും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മാസം നാല് കോടി രൂപ വാടകയിലാണ് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ മൂന്നര വര്‍ഷം മുമ്പ് പ്രസ്റ്റീജ് ഗ്രൂപ്പുമായി പാട്ടക്കരാര്‍ ഒപ്പുവച്ചത്. ഇതിനു പുറമെ മറ്റ് ഓഫീസ് കെട്ടിടങ്ങള്‍ ഒഴിയുന്നതുമായി ബന്ധപ്പെട്ട് പല ഉടമകളുമായും ബൈജൂസ് തര്‍ക്കത്തിലാണെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം വാടക കുടിശിക വരുത്തിയെന്നാരോപിച്ച് ബംഗളൂരുവിലെ തന്നെ മറ്റൊരു കമ്പനിയായ കല്യാണി ഡെവലപ്പേഴ്‌സ് ബൈജൂസിനെതിരെ ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കല്യാണി ടെക് പാര്‍ക്കില്‍ അഞ്ച് ലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസ് 2025 മാര്‍ച്ച് വരെയാണ് പാട്ടത്തിനെടുത്തിരുന്നത്. ഇവിടെ ഏകദേശം പത്ത് മാസത്തോളം കാലത്തെ തുക കുടിശികയായിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.























