കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ 10 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെക്കുറിച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ ഓപ്പൺഎഐക്ക് സൂചനകൾ ലഭിച്ചിരുന്നതായി റിപ്പോർട്ട്. 18-കാരിയായ അക്രമി ജെസ്സി വാൻ റൂട്സ്ലാൻഡർ ചാറ്റ്ജിപിടിയുമായി നടത്തിയ ഞെട്ടിക്കുന്ന സംഭാഷണങ്ങൾ കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ വിവരങ്ങൾ കനേഡിയൻ പോലീസിനെ അറിയിക്കുന്ന കാര്യത്തിൽ ഓപ്പൺഎഐയിൽ ആഭ്യന്തര ചർച്ചകൾ നടന്നിരുന്നെങ്കിലും, ഒടുവിൽ അധികൃതരെ വിവരം അറിയിക്കേണ്ടതില്ലെന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു.
വെടിവെപ്പ് നടത്തുന്നതിന് മാസങ്ങൾക്ക് മുമ്പ്, കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ തന്നെ വാൻ റൂട്സ്ലാൻഡർ തോക്ക് ഉപയോഗിച്ചുള്ള അതിക്രമങ്ങളെക്കുറിച്ച് ചാറ്റ്ജിപിടിയുമായി പലതവണ ആശയവിനിമയം നടത്തിയിരുന്നു. അപകട സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ രൂപകൽപ്പന ചെയ്ത ഓപ്പൺഎഐയുടെ ഓട്ടോമേറ്റഡ് മോണിറ്ററിംഗ് ടൂളുകൾ ഈ സംഭാഷണങ്ങളെ കൃത്യമായി ഫ്‌ളാഗ് ചെയ്യുകയും ചെയ്തു. ഇതോടെ ചില ജീവനക്കാർ ഈ ഭീഷണി ഗൗരവമായി എടുക്കണമെന്നും പോലീസിൽ അറിയിക്കണമെന്നും ശുപാർശ ചെയ്തെങ്കിലും, കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ അത് നിരസിക്കുകയാണുണ്ടായത്.
അധികൃതരെ അറിയിക്കുന്നതിന് പകരം അക്രമിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുക മാത്രമാണ് ഓപ്പൺഎഐ ചെയ്തത്. സുരക്ഷാ ഭീഷണിയുടെ വ്യക്തമായ തെളിവില്ലാതെ പോലീസിനെ അറിയിക്കുന്നത് ഉപയോക്താവിന്റെ സ്വകാര്യതയെ ബാധിക്കുമെന്നും അത് മറ്റ് പ്രശ്നങ്ങൾക്ക് കാരണമാകുമെന്നുമാണ് കമ്പനി വക്താവ് നൽകുന്ന വിശദീകരണം. എന്നാൽ ഈ തീരുമാനത്തിന് പിന്നാലെ ഫെബ്രുവരി 10-ന് നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമി വാൻ റൂട്സ്ലാൻഡറും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അക്രമിയായ വാൻ റൂട്സ്ലാൻഡർക്ക് നേരത്തെ തന്നെ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അവരുടെ വീട്ടിൽ നിന്ന് മുമ്പ് തോക്കുകൾ നീക്കം ചെയ്തിരുന്നതായും കനേഡിയൻ പോലീസ് അറിയിച്ചു. അവരുടെ ഓൺലൈൻ പ്രവർത്തനങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും നിലവിൽ അന്വേഷണ സംഘം വിലയിരുത്തി വരികയാണ്. വെടിവെപ്പ് നടന്നതിന് ശേഷം മാത്രമാണ് ഓപ്പൺഎഐ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ തയ്യാറായതെന്നതും വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.
ഈ സംഭവം നിർമിതബുദ്ധി കമ്പനികൾ ഉപയോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും വലിയ സംവാദങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. അപകടകരമായ പ്രവർത്തനങ്ങൾ തടയാൻ എഐ സംവിധാനങ്ങളെ പരിശീലിപ്പിക്കുന്നുണ്ടെന്നും ഭീഷണികൾ മനുഷ്യർ നേരിട്ട് അവലോകനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുമ്പോഴും, ഈ സംഭവത്തിലെ പരാജയം എഐയുടെ സുരക്ഷാ വാദങ്ങളെ ചോദ്യം ചെയ്യുന്നതാണ്. റോയൽ കനേഡിയൻ മൗണ്ടൻഡ് പോലീസ് കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.























