| പിജി പ്രേംലാൽ
രണ്ട് പിഴവുകൾ. ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യയാഥാർത്ഥ്യമായ ജാതിയെ മനസ്സിലാക്കുന്നതിലും അഭിസംബോധന ചെയ്യുന്നതിലും ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക്, വിശേഷിച്ച് ഇവിടത്തെ ആശയപരമായ നിലപാടുകളും സമീപനങ്ങളും രൂപീകരിച്ച നേതാക്കന്മാർക്ക് സംഭവിച്ച പിഴവാണ് രാജ്യാടിസ്ഥാനത്തിൽ ഇടതുപക്ഷം ഒരു പ്രധാന ശക്തിയായി മാറാതിരിക്കുന്നതിൻ്റെ ഒന്നാമത്തെ കാരണമെന്നത് ചരിത്രബോധമുള്ള മനുഷ്യർ എത്രയോ കാലമായി പറഞ്ഞുകൊണ്ടേയിരിക്കുന്നു.
കേരളത്തിലാകട്ടെ, നാരായണഗുരുവും അയ്യങ്കാളിയും ആശയപരമായി കൂടി പ്രചോദിപ്പിച്ച, അതിനും മുമ്പ് ആറാട്ടുപുഴ വേലായുധ പണിക്കർ ഭൗതികതലത്തിൽ തുടങ്ങിവച്ച നവോത്ഥാന പോരാട്ടങ്ങളെ പില്ക്കാലത്ത് ഇടതുപക്ഷം ഏറ്റെടുത്തു മുന്നോട്ടുകൊണ്ടു പോയില്ല എന്ന മറ്റൊരു വമ്പൻ പിഴവു കൂടി സംഭവിച്ചു. ജാതീയതക്കെതിരായും പുരോഗമന -ശാസ്ത്രീയ ചിന്തകൾ പ്രചരിപ്പിക്കുന്നതിനായുമുള്ള പ്രവർത്തനങ്ങളിൽ വലതുപക്ഷം താല്പര്യമെടുക്കാത്തത് സ്വാഭാവികം.
എന്നാൽ ഇടതുപക്ഷത്തിൻ്റെ ഭാഗത്തു നിന്നുമതെ, അതേ സമീപനമാണുണ്ടായത്. തത്ഫലമായി പുറമേയ്ക്ക് അണിയുന്ന പ്രബുദ്ധതയുടെയും പുരോഗമന സ്വഭാവത്തിൻ്റെയും മുഖംമൂടികൾക്കപ്പുറം കേരളസമൂഹം അകമേ ജാതിമതചിന്തകളിൽ അഭിരമിക്കുന്നു. കേരളത്തിൻ്റെ അകത്തളം യാഥാസ്ഥിതികനിലപാടുകളാലും അന്ധവിശ്വാസങ്ങളാലും ചീഞ്ഞളിയുന്നു.
നരബലിയുടെ വാർത്ത ഇന്നു നാം കേട്ടെന്നേയുള്ളൂ. പക്ഷേ ഇങ്ങോട്ടുള്ള യാത്ര നാം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിരിക്കുന്നു. നമ്മുടെ ഉപേക്ഷകളും അലംഭാവങ്ങളും നിഷ്ക്രിയത്വങ്ങളുമാണ് നമ്മുടെ ദുരന്തം. ഒരു ഇടതുസമൂഹമെന്ന നിലയിൽ ഈ ദുരന്തത്തിൻ്റെ രാഷ്ട്രീയഉത്തരവാദിത്വം പ്രധാനമായും ഇടതുപക്ഷത്തിനുണ്ട്.
അതിനാൽ… ഇനിയെങ്കിലും സമൂഹത്തിൽ പുരോഗമനചിന്തയുടെയും ശാസ്ത്രീയബോധത്തിൻ്റെയും വിത്തുകൾ അടിത്തട്ടുകളിൽ നിന്നു തന്നെ മുളപ്പിച്ചെടുക്കേണ്ട ദൗത്യം ഇടതുപക്ഷം ഏറ്റെടുക്കണം.
മുമ്പും പലതവണ പറഞ്ഞിട്ടുള്ളതുപോലെ, കേരളത്തിൽ അന്ധവിശ്വാസനിരോധന നിർമ്മാർജ്ജനനിയമം നടപ്പിലാക്കാനുള്ള ആർജ്ജവം ഇടതുസർക്കാരിനുണ്ടാകണം. ഒപ്പം പുരോഗമനചിന്ത വളർത്തിയെടുക്കാൻ പര്യാപ്തമായ വിധത്തിൽ നമ്മുടെ വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി നവീകരിക്കപ്പെടുകയും വേണം.























