രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ അടുത്ത ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരാൻ കേന്ദ്രം ഗൂഢാലോചന നടത്തുകയാണെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി സർക്കാരിനെ പാഠം പഠിപ്പിക്കണമെന്നും കോൺഗ്രസ്. കാർഷിക നിയമങ്ങളെ കുറിച്ച് സംസാരിക്കവെ സർക്കാർ ഒരു പടി പിന്നോട്ട് നീങ്ങിയെന്നും വീണ്ടും മുന്നോട്ട് പോകുമെന്നും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വെള്ളിയാഴ്ച ഒരു പരിപാടിയിൽ നടത്തിയ പരാമർശത്തിനെതിരെയാണ് കോൺഗ്രസിന്റെ രൂക്ഷമായ ആക്രമണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാപ്പപേക്ഷയെ രാജ്യത്തെ കൃഷിമന്ത്രി അപമാനിച്ചെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. വീണ്ടും കർഷക വിരുദ്ധ നടപടികൾ സ്വീകരിച്ചാൽ അന്നദാതാക്കളുടെ സത്യാഗ്രഹം വീണ്ടും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
“അഹങ്കാരത്തെ തോൽപിച്ചെങ്കിൽ, വീണ്ടും അതിനെ പരാജയപ്പെടുത്തും,” ‘കർഷക പ്രതിഷേധം’ എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ഗാന്ധി ഹിന്ദിയിൽ ഒരു ട്വീറ്റിൽ പറഞ്ഞു.
നാഗ്പൂരിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ തോമർ പറഞ്ഞു, “ഞങ്ങൾ കാർഷിക ഭേദഗതി നിയമങ്ങൾ കൊണ്ടുവന്നു. എന്നാൽ സ്വാതന്ത്ര്യം ലഭിച്ച് 70 വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന വലിയ പരിഷ്കാരമായ ഈ നിയമങ്ങൾ ചിലർക്ക് ഇഷ്ടപ്പെട്ടില്ല,”.എന്നാൽ സർക്കാർ നിരാശനല്ല, ഞങ്ങൾ ഒരു പടി പിന്നോട്ട് പോയി, ഞങ്ങൾ വീണ്ടും മുന്നോട്ട് പോകും, കാരണം കർഷകർ ഇന്ത്യയുടെ നട്ടെല്ലാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു























