കണ്ണൂർ, ചെങ്ങളായിൽ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയ ‘നിധി’യെന്ന് സംശയിക്കുന്ന വസ്തുക്കൾ പുരാവസ്‌തുവകുപ്പ് പരിശോധിക്കും. പരിസരത്ത് വേറെ എവിടെയെങ്കിലും നിധി ശേഖരം ഉണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്താൻ ആലോചന. ഇതിനായി പുരാവസ്‌തുവകുപ്പ് വിദഗ്‌ധർ തിങ്കളാഴ്‌ച സംഭവസ്ഥലത്തെത്തും. നിധി കണ്ടെത്തിയ സ്ഥലം കാണാൻ ഒട്ടേറെ ആളുകളാണ് ഇപ്പോൾ എത്തുന്നത്.
കഴിഞ്ഞ ദിവസം നാണയങ്ങൾ കുഴിച്ചെടുത്തതിന് സമീപത്ത് നിന്ന് വീണ്ടും നാണയങ്ങൾ ലഭിച്ചിരുന്നു. നാല് വെള്ളി നാണയങ്ങളും ഒരു മുത്തുമാണ് ലഭിച്ചത്. പരിശോധനയിലാണ് കൂടുതല്‍ നാണയങ്ങള്‍ കിട്ടിയത്. പരിപ്പായി ഗവൺമെണ്ട് എൽ.പി സ്‌കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നായിരുന്നു ശനിയാഴ്‌ച വസ്‌തുക്കൾ കിട്ടിയത്. മഴക്കുഴി എടുത്തു കൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു ആദ്യം കണ്ടത്. 17 മുത്തുമണികള്‍, 13 സ്വർണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവ ആയിരുന്നു ആദ്യം കണ്ടെത്തിയത്. പൊലീസ് വസ്‌തുക്കൾ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി.
കൂടോത്രമോ ബോംബോ ആണെന്ന് കരുതി ആദ്യം തുറന്നു നോക്കിയിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. പിന്നീട് ഉച്ചയോടെയാണ് തുറന്നുനോക്കുന്നത്. ഉടന്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ആഭരണങ്ങൾക്ക് 200 വർഷത്തിലേറെ പഴക്കം കാണില്ലെന്നാണ് പുരാവസ്തു വകുപ്പിൻ്റെ പ്രാഥമിക നിഗമനം. അതിപുരാതന നൂറ്റാണ്ടുകളിലെ നാണയങ്ങളല്ല കണ്ടെത്തിയതെന്നും പറയുന്നു.























