മലപ്പുറം ജില്ലയിലെ കൂരിയാട് ഭാഗത്ത് നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഡീബാര്‍ ചെയ്ത വിവാദ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കേരള കേഡര്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ.ഡബ്ല്യുആര്‍ റെഡ്ഡി .
ഒരിക്കൽ അയ്യങ്കാളിപ്പട ബന്ദിയാക്കിയതിലൂടെ ഏറെ ചര്‍ച്ചയായ ഉദ്യോഗസ്ഥനാണ് ഡബ്ല്യുആര്‍ റെഡ്ഡി. 1996 ഒക്ടോബർ മാസത്തിൽ പാലക്കാട് കലക്ടറായിരുന്ന കാലത്താണ് ഇദ്ദേഹത്തെ ബന്ദിയാക്കിയത്. ഈ സംഭവത്തെ ആസ്പദമാക്കി ‘പട’ എന്ന പേരിൽ ഒരു സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്.
1986 ബാച്ച് ഐഎഎസുകാരാനായ അദ്ദേഹം 35 വര്‍ഷത്തോളം സിവില്‍ സര്‍വീസിലുണ്ടായിരുന്നു. 2020ലാണ് വിരമിച്ചത്. സർവീസിൽ ഇരുന്നപ്പോൾ കേരളത്തിലും കേന്ദ്രത്തിലും വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്നു എന്ന് മാത്രമാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. ദേശീയ പാത തകര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കെഎന്‍ആര്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഢി വ്യക്തമാക്കിയിരുന്നു.
അതേസമയം, ആന്ധ്രയിൽ നിന്നുള്ള കോണ്‍ഗ്രസ് മുന്‍ എംഎല്‍എയായ കൊമ്മിടി നരസിംഹ റെഡ്ഡിയാണ് കമ്പനിയുടെ സ്ഥാപകന്‍. സംസ്ഥാനത്ത് ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന ദേശീയ പാതയില്‍ രണ്ട് റീച്ചുകളിലായി 77 കിലോമിറ്ററോളം നിര്‍മ്മിക്കുന്നത് കെഎന്‍ആര്‍ ആണ്. രാജ്യമാകെ 8700 കിലോമീറ്റര്‍ ദൂരത്തില്‍ ഹൈവേ നിര്‍മ്മിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന കമ്പനി പക്ഷെ കൂരിയാട്ടെ വീഴ്ചയെക്കുറിച്ച് കൃത്യമായ വിശദീകരണം ഇതുവരെയും നല്‍കിയിട്ടില്ല. രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി – കാപ്പിരിക്കാട് എന്നീ രണ്ട് റീച്ചുകളുടെ നിര്‍മ്മാണമാണ് കെഎന്‍ആര്‍ കേരളത്തില്‍ നടത്തുന്നത്.