തട്ടിപ്പിൻ്റെ വിവിധ രീതികള്‍ കണ്ടിട്ടുണ്ടെങ്കിലും വിവാഹ ക്ഷണക്കത്ത് ഉപയോഗിച്ച് സൈബര്‍ തട്ടിപ്പില്‍ കുടുങ്ങിയ സര്‍ക്കാര്‍ ജീവനക്കാരൻ്റെ വാര്‍ത്തയാണ് മഹാരാഷ്ട്രയില്‍ നിന്നും പുറത്തു വന്നത്. വാട്ട്സ്ആപ്പില്‍ വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന വന്ന എപികെ ഫയല്‍ തുറന്നതോടെ ആണ് ഹിങ്കോലി സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരന് രണ്ടുലക്ഷം രൂപ നഷ്‌ടമായത്.
ഓഗസ്റ്റ് 30ന് കല്യാണമാണെന്നും പങ്കെടുക്കണമെന്നുമുള്ള ഒരു സന്ദേശത്തിൻ്റെ കൂടെയാണ് സൈബര്‍ തട്ടിപ്പുകാര്‍ വിവാഹ ക്ഷണക്കത്ത് എന്ന പേരില്‍ മറ്റൊരു ഫയലും അയച്ചത്. അജ്ഞാത നമ്പറില്‍ നിന്നാണ് സന്ദേശം വന്നത്. പിഡിഎഫ് ഫയല്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ഈ എപികെ ഫയല്‍. ഫോണിലെ വിവരങ്ങള്‍ കൈക്കലാക്കാന്‍ കഴിയുന്ന ഫോണ്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് ഹാക്കര്‍ അയച്ചത്.
ലിങ്കില്‍ ക്ലിക്ക് ചെയ്‌തതും ഉദ്യോഗസ്ഥൻ്റെ ഫോണിൻ്റെ നിയന്ത്രണം സൈബര്‍ തട്ടിപ്പ് സംഘം ഏറ്റെടുക്കുകയും ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സഫര്‍ ചെയ്യുകയും ആയിരുന്നു. സംഭവത്തില്‍ ഹിംഗോളി പോലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും ഉദ്യേഗസ്ഥന്‍ പരാതി നല്‍കി.























