വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ കെട്ടിടങ്ങളും കടമുറികളും വാടകയ്ക്ക് നൽകിയതിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
മിക്ക കെട്ടിടങ്ങളും കടമുറികളും യഥാർത്ഥ വാടകക്കാർ അല്ലാത്തവർ കൈമാറി ഉപയോഗിക്കുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഉയർന്ന തുകയ്ക്കാണ് ഇത്തരം അനധികൃത കൈമാറ്റങ്ങൾ നടന്നിട്ടുള്ളതെന്നും, നിലവിൽ ഉപയോഗിക്കുന്നവർ യഥാർത്ഥ വാടകക്കാർ അല്ലെന്നുമാണ് വ്യക്തമായത്. കോർപ്പറേഷൻ കെട്ടിടങ്ങൾ സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്ക് നൽകുന്ന നടപടികളിൽ ഗുരുതരമായ ക്രമക്കേടുകളുണ്ടായെന്നാണ് വിലയിരുത്തൽ.
ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താൻ തിരുവനന്തപുരം കോർപ്പറേഷൻ തീരുമാനിച്ചു. വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകും. അനധികൃതമായി കൈമാറിയ എല്ലാ കെട്ടിടങ്ങളും കടമുറികളും തിരിച്ചു പിടിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.
മാസത്തിൽ 250 രൂപ വരെ കുറഞ്ഞ വാടകയ്ക്ക് കടമുറികൾ അനുവദിച്ച ശേഷം, അവ വലിയ തുകയ്ക്ക് മറ്റുള്ളവർക്കു മറിച്ചു നൽകി ലക്ഷങ്ങൾ സമ്പാദിച്ചിട്ടുണ്ടെന്ന കണ്ടെത്തലും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. വിഷയത്തിൽ തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് കോർപ്പറേഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.























