ലോക്സഭാ തിരഞ്ഞെടുപ്പിൽ ത്രിപുരയിൽ കോൺഗ്രസും സിപിഎമ്മും കൈകോർക്കുന്നു. ത്രിപുരയിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസും സിപിഎമ്മും ഇന്ത്യ മുന്നണിയുടെ ഭാഗമായി ഒന്നിച്ചു പോരാടുമെന്ന് ഇരുപാർട്ടികളുടേയും സംസ്ഥാന നേതാക്കൾ അറിയിച്ചു. ത്രിപുരയിലെ ആകെയുള്ള രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ (വെസ്റ്റ് ത്രിപുര, ത്രിപുര ഈസ്റ്റ്) ഓരോ സീറ്റിൽ സി.പി.എമ്മും കോൺഗ്രസും മത്സരിക്കും.
വെസ്റ്റ് ത്രിപുര മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ആശിഷ് കുമാർ സാഹയ്ക്ക് (കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്) സിപിഎം പിന്തുണ നൽകും. പട്ടികവർഗ സംവരണ മണ്ഡലമായ ത്രിപുര ഈസ്റ്റിൽ മുതിർന്ന സി.പി.എം. നേതാവും മുൻ എം.എൽ.എയുമായ രാജേന്ദ്ര റിയാങ് ഇന്ത്യ മുന്നണി സ്ഥാനാർഥിയായി മത്സരിക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാംനഗർ മണ്ഡലത്തിലും കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാംനഗര്‍ നിയമസഭ മണ്ഡലത്തില്‍ മുന്‍ എംഎല്‍എ രത്തന്‍ ദാസിനെയാണ് സിപിഐഎം പരീക്ഷിക്കുന്നത്. ഇരു സ്ഥാനാര്‍ത്ഥികളും 2018 നിയമസഭ തിരഞ്ഞെടുപ്പിലാണ് പരാജയം രുചിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയാണ് രണ്ട് പേരുടെയും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ജനാധിപത്യം സ്ഥാപിക്കുന്നതിനായും ബിജെപിയെ പരാജയപ്പെടുത്താനും എല്ലാ മതേതര കക്ഷികളും തയ്യാറാവണമെന്ന് ജിതേന്ദ്ര ചൗധരി ആവശ്യപ്പെട്ടു.