ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിനെതിരെ യുവതി നല്‍കിയ പരാതിയില്‍ 10,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മുംബൈ ഉപഭോക്തൃ കോടതി.”നോ റിട്ടേൺ പോളിസി” എന്ന വാദം ചൂണ്ടിക്കാട്ടി ഉൽപ്പന്നം തിരികെ സ്വീകരിക്കാൻ ഫ്ലിപ്കാർട്ട് വിസമ്മതിച്ചത് അന്യായമായ വ്യാപാര രീതിയാണെന്നും ഇത് സേവനത്തിന്‍റെ അപര്യാപ്തതയെ കാണിക്കുന്നെന്നുമായിരുന്നു ബാർ ആൻഡ് ബെഞ്ചിന്‍റെ നിരീക്ഷണം.
പ്രദേശത്തെ ഗോരേഗാവിൽ താമസിക്കുന്ന തരുണ രജ്പുത് എന്ന യുവതിയാണ് കഴിഞ്ഞ ഒക്ടോബർ 9 ന് ഫ്ലിപ്കാർട്ടിൽ നിന്ന് 4,641 രൂപയ്ക്ക് 13 കണ്ടെയ്നർ ഹെർബലൈഫ് ന്യൂട്രീഷൻ ഫ്രഷ് എനർജി ഡ്രിങ്ക് മിക്സ് വാങ്ങിയത്. ഒക്ടോബർ 14 ന് പാര്‍സൽ എത്തിയപ്പോള്‍ ഉൽപ്പന്നം ഗുണനിലവാരം കുറഞ്ഞതാണെന്ന് യുവതിക്ക് ബോധ്യപ്പെടുകയായിരുന്നു.
പാര്‍സലായി എത്തിച്ചേർന്ന ഉൽപ്പന്നത്തില്‍ ക്യുആർ കോഡ് ഇല്ലായിരുന്നു. പിന്നാലെ പാര്‍സൽ തിരിച്ചേല്‍പ്പിക്കാന്‍ യുവതി തയ്യാറായെങ്കിലും ഫ്ലിപ്കാർട്ട് തങ്ങളുടെ ‘ നോ റിട്ടേൺ പോളിസി’ ചൂണ്ടിക്കാട്ടി വിറ്റഴിച്ച സാധനം തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് അവകാശപ്പെട്ടു. പിന്നാലെ ഇവര്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
വിഷയത്തിൽ വാദം കേട്ട കോടതി വ്യാജ ഉൽപ്പന്നത്തിന്‍റെ ഫോട്ടോകളും ഫ്ലിപ്കാർട്ടിന്‍റെ കസ്റ്റമർ കെയറുമായുള്ള സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകളും പരിശോധിച്ചു. , 50 ലക്ഷം രൂപ തനിക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന യുവതിയുടെ ആവശ്യം തള്ളിയ കോടതി 2023 ഒക്ടോബർ 21 മുതൽ 9 ശതമാനം പലിശ സഹിതം 4,641 രൂപ തിരികെ നൽകാൻ ഫ്ലിപ്കാർട്ടിനോടും വിൽപ്പനക്കാരനോടും ഉത്തരവിട്ടു. ഇതോടൊപ്പം യുവതിയുടെ കോടതി ചെലവുകള്‍ കൂടിച്ചേര്‍ത്ത് 10,000 രൂപ നല്‍കാനും നിർദ്ദേശിച്ചു.























