ഇന്ത്യയിലെ നിലവിലെ കൊവിഡ്-19 സ്ഥിതി നിയന്ത്രണവിധേയം ആണെന്നും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ഇന്ത്യയിലെ കേസുകളിൽ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങൾ മാത്രമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് വിലയിരുത്തൽ. നിലവിൽ 257 ആക്ടീവ് കേസുകളാണ് ഇന്ത്യയിൽ ഉള്ളത്.
കൊവിഡ് ബാധിച്ച് സിംഗപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വർദ്ധിച്ചെന്നാണ് റിപ്പോർട്ട്. ഹോങ്കോങ്ങിലും കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. പുതിയ ഒമിക്‌റോൺ ഉപ വകഭേദങ്ങളുടെ വ്യാപനമാണ് സിംഗപ്പൂരിലും ഹോങ്കോങ്ങിലും റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മേയ് 10ന് കേസുകളിൽ 13.66 ശതമാനം വർധന രേഖപ്പെടുത്തി. നാല് ആഴ്‌ച മുമ്പ് ഇത് 6.21 ശതമാനം ആയിരുന്നു. കൃത്യമായി രോഗബാധിതരുടെ എണ്ണം ഹോങ്കോങ് പുറത്തു വിട്ടിട്ടില്ല.























