ട്വന്റി20 ലോകകപ്പിനു റെക്കോർഡ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. 1.12 കോടി ഡോളറാണ് (93.5 കോടി രൂപ) ഇത്തവണ ആകെ സമ്മാനത്തുക. ജേതാക്കൾക്ക് 24.5 ലക്ഷം ഡോളർ (ഏകദേശം 20 കോടി രൂപ) ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 12.8 ലക്ഷം ഡോളർ (10.6 കോടി രൂപ) ലഭിക്കും. സെമിഫൈനലുകളിൽ പരാജയപ്പെടുന്ന ടീമിനും സമ്മാനത്തുക മോശമല്ല; 7,87,500 ഡോളർ വീതം (6.5 കോടി രൂപ വീതം). ഐസിസി പുരുഷ ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്.
2022 ലോകകപ്പ് ലോകകപ്പിന്റെ ആകെ സമ്മാനത്തുകയുടെ ഇരട്ടിയിലേറെയാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 56 ലക്ഷം ഡോളറായിരുന്നു ആകെ സമ്മാനത്തുകയായി നൽകിയത്. 28 ദിവസങ്ങളിലായി നടക്കുന്ന ലോകകപ്പിൽ ആകെ 55 മത്സരങ്ങളാണുള്ളത്. ഗ്രൂപ്പ് റൗണ്ട് മുതൽ സൂപ്പർ 8 വരെ ജയിക്കുന്ന ഓരോ മത്സരത്തിനും ടീമുകൾക്ക് 31,154 ഡോളർ വീതം (ഏകദേശം 26 ലക്ഷം രൂപ) ലഭിക്കും.
ദിവസങ്ങൾക്കു മുമ്പ് ആരംഭിച്ച ലോക കപ്പ് ക്രിക്കറ്റ് മത്സരങ്ങളിൽ ഓരോ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. അപ്രതീക്ഷിത മുന്നേറ്റങ്ങൾ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചു. തങ്ങളുടെ രണ്ടാം ലോകകപ്പിനെത്തിയ പാപുവ ന്യൂഗിനി ആദ്യ മത്സരത്തിൽ തന്നെ വിറപ്പിച്ചത് ആതിഥേയരും മുൻ ചാംപ്യൻമാരുമായ വെസ്റ്റിൻഡീസിനെ.
1973 മുതൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലെ (ഐസിസി) അസോഷ്യേറ്റ് അംഗമാണ് പാപുവ ന്യൂഗിനി. ലോകകപ്പ് യോഗ്യതാ ടൂർണമെന്റുകളിൽ സ്ഥിര സാന്നിധ്യമായ പാപുവ ന്യൂഗിനി ആദ്യമായി കളിച്ചത് 2021ൽ ഇന്ത്യയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ. നിലവിൽ ഏകദിന, ട്വന്റി20 പദവിയുണ്ട്.
ട്വന്റി20 റാങ്കിങ്ങിൽ പുരുഷ ടീം 20–ാം സ്ഥാനത്തും വനിതാ ടീം 11–ാം സ്ഥാനത്തുമുണ്ട്. മുൻ സിംബാബ്‌വെ ക്യാപ്റ്റൻ തതേന്ദ തയ്ബുവാണ് ഇപ്പോഴത്തെ പരിശീലകൻ. മുൻ വെസ്റ്റിൻഡീസ് താരം ഫിൽ സിമൺസ് ഉപദേശകനും.























