ഡല്‍ഹി മുസ്‌തഫബാദില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി. പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഏഴുപേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. നിലവിൽ അഞ്ചുപേർ പരുക്കേറ്റ് ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്‌ച പുലർച്ചെ മൂന്നുമണിയോടെ ആണ് വടക്ക് കിഴക്കൻ ഡൽഹിയിലെ മുസ്‌തഫബാദിൽ നാലുനില കെട്ടിടം തകർന്നു വീണത്. കെട്ടിട ഉടമ അടക്കം 25 ഓളം പേർ കെട്ടിടത്തിൽ താമസിസിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. അതിവേഗം കെട്ടിടം നിലം പതിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അപകടത്തിന് പിന്നാലെ ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവർക്ക് വേണ്ടി തിരച്ചിൽ നടത്തി. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത പ്രതികരിച്ചിരുന്നു. കെട്ടിടം തകർന്നു വീണതിൽ അന്വേഷണം നടത്തുമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളിയാഴ്‌ച രാത്രി ഡൽഹിയിൽ പലയിടത്തും കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. കെട്ടിടത്തിൻ്റെ ബലക്ഷയവും, ഘടനാപരമായ ന്യൂനതകളുമാണ് തകർന്നു വീഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.