മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൽ വിശദീകരണം തേടി ഡൽഹി പോലീസിൻ്റെ പ്രത്യേക സെൽ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചതായി ഒരു ഉദ്യോഗസ്ഥൻ ബുധനാഴ്‌ച പറഞ്ഞു.
പുസ്‌തകത്തിൻ്റെ നിലവിലെ അവസ്ഥയെച്ചൊല്ലിയുള്ള പരസ്പരവിരുദ്ധമായ അവകാശവാദങ്ങളും അനധികൃത പതിപ്പുകളുടെ പ്രചാരവും വർദ്ധിച്ചുവന്നതോടെ പ്രസാധകനും മുൻ സൈനിക മേധാവിയും മുതിർന്ന രാഷ്ട്രീയ നേതാക്കളും പൊതുതർക്കത്തിലേക്ക് വഴുതിവീണു.
പോലീസ് പറയുന്നതനുസരിച്ച്, സ്പെഷ്യൽ സെൽ നോട്ടീസിലൂടെ പ്രസിദ്ധീകരണ സ്ഥാപനത്തെ ഔദ്യോഗികമായി സമീപിച്ചു. ഒന്നിലധികം ചോദ്യങ്ങൾ ഉന്നയിക്കുകയും വിശദമായ പ്രതികരണങ്ങൾ തേടുകയും ചെയ്‌തു.
“ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പെൻഗ്വിൻ ഇന്ത്യയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസിലൂടെ നിരവധി ചോദ്യങ്ങൾ ചോദിക്കുകയും പ്രതികരണങ്ങൾ തേടുകയും ചെയ്‌തിട്ടുണ്ട്,” -ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൈയെഴുത്തുപ്രതി ചോർച്ച
‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന് പേരിട്ടിരിക്കുന്ന നരവാനെയുടെ ഓർമ്മക്കുറിപ്പിൻ്റെ കൈയെഴുത്തു പ്രതി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഡിജിറ്റലിലും മറ്റ് ഫോർമാറ്റുകളിലും നിയമ വിരുദ്ധമായി പ്രചരിപ്പിച്ചിരിക്കാമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
കൈയെഴുത്തു പ്രതിയുടെ അനധികൃത പ്രചരണം സംബന്ധിച്ച ആരോപണങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലേക്ക് നയിച്ചതായി പോലീസ് പറഞ്ഞു. വിഷയം അന്വേഷിച്ചു വരികയാണെന്നും കൂട്ടിച്ചേർത്തു.
-ഉറവിടം: പിടിഐ























