ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ നെറ്റ് വർക്കുള്ള രാജ്യമായ ദക്ഷിണ കൊറിയയിലെ സര്‍ക്കാര്‍ ഡാറ്റാ സെന്‍ററിലുണ്ടായ തീപിടിത്തത്തില്‍ 647 സേവനങ്ങളുടെ പ്രവർത്തനം താറുമാറായി. അറ്റകുറ്റപ്പണികൾ നടക്കുന്ന ഡേജിയോണിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ റിസോഴ്‌സസ് സര്‍വീസ് ഡേറ്റാ സെന്‍ററിലെ ലിഥിയം-അയണ്‍ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഇതോടെ നെറ്റ്‌വർക്കുകൾ തകരാറിലായി രാജ്യം ‘ഡിജിറ്റൽ ഇരുട്ടിലായി’. വിമാന താവളങ്ങളിൽ അടക്കം ലക്ഷണക്കണക്കിന് ആളുകളെയാണ് ഇത് ബാധിച്ചത്.
പ്രധാന സർക്കാർ സംവിധാനങ്ങളെല്ലാം താറുമാറായി. മൊബൈല്‍ ഐഡന്റിഫിക്കേഷന്‍ സംവിധാനങ്ങള്‍ ഓഫ്‌ലൈൻ ആയതോടെ ഡിജിറ്റല്‍ ഐഡികളെ ആശ്രയിക്കുന്ന എയർപോർട്ടുകൾ പ്രതിസന്ധിയിലായി. കാര്‍ഡ് ഇടപാടുകൾ, സര്‍ക്കാര്‍ മെയില്‍ സംവിധാനങ്ങള്‍, തപാല്‍ ബാങ്കിങ് എന്നിവ തകരാറിലായി. അടിയന്തിര സന്ദർഭങ്ങളിൽ ആളുകൾ ഉപയോഗിക്കുന്ന എമർജൻസി നമ്പർ പോലും ഓഫ്‌ലൈൻ ആയി. സഹായം ചോദിച്ച് വിളിക്കുന്നവരെ ട്രാക്ക് ചെയ്യാനാകാതെ അധികൃതർ വലഞ്ഞു.
പൊട്ടിത്തെറിയിൽ ഒരു ജീവനക്കാരന് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിന് ശേഷം ഏകദേശം 400 ബാറ്ററി പായ്ക്കുകൾ അടിയന്തരമായി നീക്കം ചെയ്യേണ്ടി വന്നു. തപാൽ ബാങ്കിംഗ്, നിയമ ഡാറ്റാബേസുകൾ എന്നിവക്ക് മുൻഗണന നൽകിക്കൊണ്ട്, ബാധിച്ച 647 സംവിധാനങ്ങളിൽ 551 എണ്ണം പുനഃസ്ഥാപിക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനം നടക്കുകയാണ്. മൂന്ന് വർഷത്തിനിടെ ദക്ഷിണ കൊറിയയിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഡാറ്റാ സെൻ്റെർ ദുരന്തമാണിത്.























