ജര്‍മനിയിലെ ക്രിസ്‌മസ് മാര്‍ക്കറ്റിലുണ്ടായ കാര്‍ ആക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മാഗ്‌ഡെബര്‍ഗിലെ ക്രിസ്‌മസ് മാര്‍ക്കറ്റിലെ ആള്‍ക്കൂട്ടത്തിലേക്ക് കാറോടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. കാറോടിച്ച സൗദി പൗരനും ഡോക്ടറുമായ തലേബ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പതിനഞ്ചിലേറെ പേര്‍ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ജര്‍മനിയിലെ ജനങ്ങള്‍ക്ക് നേരെയുള്ള സംഘടിത ആക്രമണമാണിതെന്ന ആരോപണം ഉയരുകയാണ്.
2016ല്‍ ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനിലെ ക്രിസ്‌മസ് മാര്‍ക്കറ്റിലും സമാനമായ ആക്രമണം നടന്നിരുന്നു. എട്ട് വര്‍ഷം മുമ്പ് ജര്‍മനിയെ നടുക്കിയ ആ ആക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ടത്തിലേക്ക് വാഹനമോടിച്ച് കയറ്റിയാണ് അന്നും ആക്രമണം നടത്തിയത്.
അറസ്റ്റിലായ തലേബ് ആരാണ് ?
ബേണ്‍ബര്‍ഗില്‍ ഡോക്ടറായി സേവനം അനുഷ്‌ടിച്ചു വരികയാണ് അറസ്റ്റിലായ 50കാരന്‍ എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സൈക്യാട്രി- സൈക്കോതെറാപ്പി ഡോക്ടറാണ് ഇയാള്‍.
2006ലാണ് ഇയാള്‍ ജര്‍മനിയിൽ എത്തിയത്. 2016ല്‍ ഇയാള്‍ക്ക് അഭയാര്‍ത്ഥി പദവിയും ലഭിച്ചു. ജര്‍മനിയില്‍ സ്ഥിരതാമസത്തിനുള്ള അനുമതിയും ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി റ്റമര സീസ്ഷാങ് പറഞ്ഞു.
ആക്രമണത്തിന് തൊട്ടുമുമ്പ് ഇയാള്‍ ഒരു ബിഎംഡബ്ല്യൂ കാര്‍ വാടകയ്‌ക്കെടുത്തു. ആക്രമണത്തിന് ഐഎസ്‌ഐഎസുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. ഇയാളുടെ കാറില്‍ നിന്നും പോലീസ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
നിലവില്‍ പ്രതിയെന്ന് സംശയിക്കുന്ന തലേബിനെ അറസ്റ്റ് ചെയ്‌തെന്നും നഗരത്തിൻ്റെ സുരക്ഷ ഉറപ്പാക്കിയെന്നും സാക്‌സണി അന്‍ഹാള്‍ട്ട് ഗവര്‍ണര്‍ റെയ്‌നര്‍ ഹാസെലോഫ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല.
ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യയും രംഗത്തെത്തി. ജര്‍മന്‍ ജനതയോടും ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും സൗദി അറിയിച്ചു. എന്നാല്‍ സൗദി സ്വദേശിയായ തലേബിൻ്റെ അറസ്റ്റില്‍ പ്രതികരിക്കാന്‍ സൗദി ഭരണകൂടം തയ്യാറായില്ല.
(ചിത്രം കടപ്പാട്: റോയിട്ടേഴ്‌സ്)























