അന്താരാഷ്‌ട്ര വാർത്ത മാധ്യമ ശൃംഖലയായ സിഎൻഎൻ ഗ്രൂപ്പിനെതിരെ 475 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിൽ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിലുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.
2020ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ട്രംപിൻറെ പരാമർശങ്ങളെ ‘ദി ബിഗ് ലൈ’ എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് പ്രധാനമായും കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഏകദേശം 29 പേജുള്ള പരാതിയിൽ വിശ്വസനീയമായ’ വാർത്താ മാധ്യമമെന്ന സ്വാധീനം ഉപയോഗിച്ച് കാഴ്ചക്കാരുടെയും വായനക്കാരുടെയും മനസ്സിൽ ട്രംപിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പരാതിയിൽ പറഞ്ഞു .
എല്ലാ കാലവും തന്നെ വിമർശിച്ചിട്ടുള്ള സി എൻ എൻ അടുത്തകാലത്ത് ആക്രമണം കടുപ്പിച്ചുവെന്നു ട്രംപ് പറയുന്നു. 2024ൽ താൻ വീണ്ടും മത്സരിക്കും എന്ന ആശങ്ക അവർക്കുണ്ട്. രാഷ്ട്രീയ പോരാട്ടം ഇടതു പക്ഷത്തിനു അനുകൂലമാക്കാൻ സി എൻ എൻ മുൻപൊരിക്കലും ഉണ്ടാവാത്ത വിധം അപകീർത്തിപരമായ ആരോപണങ്ങൾ അഴിച്ചു വിട്ടു. വർഗീയവാദി, റഷ്യയുടെ വിധേയൻ, കലാപകാരി, ഹിറ്റ്ലർ എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് ഉപയോഗിക്കുന്നത് ട്രംപ് പറയുന്നു.
ഇതോടൊപ്പം തന്നെ വൻകിട ടെക് കമ്പനികൾക്കെതിരെയും അദ്ദേഹം സമാനമായ രീതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. 2021 ജനുവരി 6-ന് യു.എസ്. ക്യാപിറ്റൽ കലാപത്തെത്തുടർന്ന് ട്വിറ്റർ ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്തിരുന്നു.ട്രംപിന്‍റെ ചില ട്വീറ്റുകൾ കലാപത്തിന് പ്രചോദനം നൽകുന്നവയാണെന്ന് വിശ്വാസത്തിലായിരുന്നു ഈ തീരുമാനം. ഇതിനെതിരെ അദ്ദേഹത്തിന്റെ കേസ് കാലിഫോർണിയ ജഡ്ജി ഈ വർഷം ആദ്യം തള്ളിയിരുന്നു.























