ഇന്ത്യയുടെ ദേശീയ ചാനലായ ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ നിറംമാറ്റം. കാവിനിറത്തിലുള്ള പുതിയ ലോഗോ ഡിസൈൻ ഇന്നലെമുതൽ പ്രാബല്യത്തിൽ വന്നു . കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും ഇപ്പോൾ മാറ്റം വരുന്നത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശൻ വിവാദത്തിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ന്നതോടെ അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാര്‍ഭാരതിക്ക് അനുമതി കിട്ടിയിരുന്നില്ല.
അനുമതി തേടിയപ്പോൾ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അനൗദ്യോഗികമായി, അനുമതിയില്ലെന്ന് അറിയിക്കുകയായിരുന്നു. അതിനു ശേഷം സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമ ‘ദ കേരള സ്റ്റോറി’ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.