ബ്രിട്ടനില്‍ മേയ് മാസത്തിൽ അസ്ഥിര താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. വൈകാതെ തന്നെ പൊള്ളുന്ന ചൂട് അനുഭവപ്പെടാൻ തുടങ്ങും. മെയ് മാസത്തിലെ ആദ്യത്തെ രണ്ട് ആഴ്ചകളിൽ താപനില 20 ഡിഗ്രി സേല്‍ഷ്യസ് കടക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കാലാവസ്ഥാ ഭൂപടമനുസരിച്ച് വൈകിട്ട് ആറ് മണിയോടെ ലണ്ടനിലെ താപനില 23 ഡിഗ്രി സെല്‍ഷ്യസില്‍ എത്തും. തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ താപനില 20 ഡിഗ്രിക്ക് മേല്‍ തുടരും. എന്നാൽ തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താപനില 20 ഡിഗ്രിക്ക് താഴെയായി തുടരും. രാജ്യത്തിന്റെ മറ്റിടങ്ങളില്‍ കുറഞ്ഞ താപനിലയായിരിക്കും അനുഭവപ്പെടുക.
വടക്കന്‍ ഇംഗ്ലണ്ടില്‍ താപനില 11 ഡിഗ്രിയായി തുടരുമ്പോള്‍ സ്‌കോട്ട്‌ലാന്‍ഡില്‍ അത് എട്ടു ഡിഗ്രിയായിരിക്കും. മേയ് മാസം മുഴുവന്‍ ചൂടുള്ള കാലാവസ്ഥ ആണെങ്കിലും ഇടയ്ക്ക് മേഘാവൃതമായ കാലാവസ്ഥയും ഇടയ്ക്ക് മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാല്‍, വേനല്‍ക്കാലമെത്താന്‍ ഇനിയും സമയമുണ്ടെന്ന് ബ്രിട്ടീഷ് വെതര്‍ സര്‍വ്വീസിലെ മുതിര്‍ന്ന കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ജിം ഡെയ്ല്‍ അഭിപ്രായപ്പെടുന്നത്.
കൂടാതെ, ഊഷ്മളമായ ഒരു വേനല്‍ക്കാലമായിരിക്കും ഈ വര്‍ഷമെന്നും എന്നാൽ , ഈ വര്‍ഷം താപനില 30 ഡിഗ്രിക്ക് മുകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, വേനല്‍ക്കാലം പൊതുവെ വരണ്ടതായിരിക്കുകയും ചെയ്യും.
മെയ് മാസം പൊതുവെ തെളിഞ്ഞ കാലാവസ്ഥയുള്ളതും ഇളം ചൂടുള്ളതുമായിരിക്കും. യൂറോപ്പിന്റെ മറ്റു പല ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുകയും ചെയ്യും. സ്‌പെയിനില്‍ ഇത്തവണ നേരത്തേ കടുത്ത ചൂടെത്താൻ സാധ്യതയുണ്ട്. ജൂണ്‍ മാസത്തിലായിരിക്കും ബ്രിട്ടനില്‍ കടുത്ത ചൂട് ആരംഭിക്കുക. 2022 ജൂലായ് മാസത്തെ 40.3 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡ് ഇത്തവണയും തകരാന്‍ സാധ്യതയില്ല.