അഫ്‌ഗാനിസ്ഥാനിലെ ജലാലാബാദിൽ അടുത്തിടെ ഉണ്ടായ ശക്തമായ ഭൂകമ്പം വൻ നാശനഷ്‌ടങ്ങൾ വരുത്തി. അഫ്‌ഗാനിസ്ഥാൻ കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച് ഈ ഭൂകമ്പത്തിൻ്റെ തീവ്രത റിക്ടർ സ്കെയിലിൽ 6.0 ആയി കണക്കാക്കി. ഈ ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം നൻഗർഹാർ പ്രവിശ്യയായിരുന്നു.
നൻഗർഹാറിൽ ഏറ്റവും കൂടുതൽ നാശനഷ്‌ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. ഈ പ്രകൃതി ദുരന്തത്തിൽ 600-ലധികം പേർ മരിച്ചതായി സ്ഥിരീകരിച്ചു. നൂറുകണക്കിന് വീടുകൾ നിലംപൊത്തി. പ്രധാന റോഡുകൾ തകർന്നു. അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർന്നു. ആശയവിനിമയം തകരാറിലായതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും തടസപ്പെട്ടു. താലിബാൻ നിയന്ത്രണത്തിലുള്ള അഫ്‌ഗാൻ സർക്കാർ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ വ്യോമമാർഗം അവലംബിച്ചു.
നംഗർഹാർ: ടിടിപിയുടെ ശക്തികേന്ദ്രം
പർവതപ്രദേശങ്ങളും എത്തിപ്പെടാൻ പ്രയാസമുള്ളതുമായ നൻഗർഹാർ പ്രവിശ്യ വളരെക്കാലമായി ഭീകര സംഘടനയായ തെഹ്‌രീക്- ഇ- താലിബാൻ പാകിസ്ഥാൻ (ടിടിപി) യുടെ ശക്തികേന്ദ്രമാണ്. ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ സംഘത്തിൻ്റെ കണക്കനുസരിച്ച്, ടിടിപിയിൽ 6,000 മുതൽ 6,500 വരെ പരിശീലനം ലഭിച്ച പോരാളികളാണുള്ളത്. ഇത് ലോകത്തിലെ ഏറ്റവും അപകടകരമായ ഭീകര സംഘടനകളിൽ ഒന്നാക്കി മാറ്റുന്നു.
നൻഗർഹാറിൽ നിരവധി ടിടിപി പരിശീലന ക്യാമ്പുകൾ ഉണ്ട്. അവിടെ നിന്നാണ് പരിശീലനം ലഭിച്ച തീവ്രവാദികൾ പാകിസ്ഥാനിൽ ആക്രമണം നടത്തുന്നത്. ഒസാമ ബിൻ ലാദൻ്റെ ഭീകരർ ഒരുകാലത്ത് സജീവമായിരുന്ന അതേ പ്രദേശമാണിത്. ഈ പ്രദേശത്തിൻ്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ഇവിടുത്തെ തീവ്രവാദികളെ കണ്ടെത്തി അവർക്കെതിരെ നടപടിയെടുക്കുന്നത് പാകിസ്ഥാൻ സൈന്യത്തിന് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു.
ഭൂകമ്പത്തിൻ്റെ അപ്രതീക്ഷിത ആഘാതം
ഈ ഭൂകമ്പം അഫ്‌ഗാനിസ്ഥാന്‍ വിനാശകറാം ആയിരുന്നെങ്കിലും അയൽരാജ്യമായ പാകിസ്ഥാന് ഇത് അപ്രതീക്ഷിത ആശ്വാസമായി. ബിബിസി ഉറുദു റിപ്പോർട്ട് അനുസരിച്ച്, നംഗർഹാറിലെ ഭൂകമ്പം ടിടിപി ശക്തികേന്ദ്രത്തിന് കനത്ത നാശനഷ്‌ടങ്ങൾ വരുത്തിവച്ചു. ടിടിപി ക്യാമ്പുകളുടെ അവസ്ഥയെ കുറിച്ച് താലിബാൻ സർക്കാർ ഔദ്യോഗിക പ്രസ്‌താവനകളൊന്നും നടത്തിയിട്ടില്ല.
പ്രദേശത്തെ വ്യാപകമായ നാശം കണക്കിലെടുക്കുമ്പോൾ, ടിടിപി പരിശീലന ക്യാമ്പുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഗുരുതരമായ നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. റോഡുകളുടെയും ആശയവിനിമയ സംവിധാനങ്ങളുടെയും മറ്റ് സൗകര്യങ്ങളുടെയും തകർച്ച ടിടിപിയുടെ പ്രവർത്തനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്.
പാകിസ്ഥാൻ്റെ തന്ത്രപരമായ ആശ്വാസം
നൻഗർഹറിലെ ടിടിപി താവളങ്ങളിൽ പാകിസ്ഥാൻ മുമ്പ് പലതവണ വ്യോമാക്രമണം നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. പാകിസ്ഥാൻ സൈന്യത്തിൻ്റെ സൈനിക നടപടികൾക്ക് ചെയ്യാൻ കഴിയാത്തത് ഈ ഭൂകമ്പം അബദ്ധത്തിൽചെയ്‌തു. നൻഗർഹറിൻ്റെ നഷ്‌ടം ടിടിപിക്ക് വലിയ തിരിച്ചടിയായേക്കാം. കാരണം ഈ പ്രദേശം അവരുടെ തന്ത്രത്തിൻ്റെയും പരിശീലനത്തിൻ്റെയും കേന്ദ്രമായിരുന്നു.
വെല്ലുവിളികൾ
ഭൂകമ്പം അഫ്‌ഗാ നിസ്ഥാനെ സംബന്ധിച്ചിടത്തോളം ഒരു മാനുഷിക പ്രതിസന്ധിയായി മാറിയിരിക്കുന്നു. ദുരിതാശ്വാസത്തിൻ്റെയും പുനർനിർമ്മാണത്തിൻ്റെയും വലിയ വെല്ലുവിളിയാണ് താലിബാൻ സർക്കാർ നേരിടുന്നത്. നംഗർഹാറിലെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനും ദുരിതബാധിതർക്ക് സഹായം നൽകുന്നതിനും അന്താരാഷ്ട്ര സഹായം ആവശ്യമായി വന്നേക്കാം.
മറുവശത്ത്, ഈ പ്രകൃതി ദുരന്തം പ്രാദേശിക സുരക്ഷയുടെ കാര്യത്തിൽ അപ്രതീക്ഷിതമായ ഒരു മാറ്റം വരുത്തി. അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.























