| രഞ്ജിത്ത് ആന്റണി
ഗുജറാത്തിലെ അഹമദാബാദ് പട്ടണത്തിൽ ജുഹാപുര എന്നൊരു പ്രവിശ്യ ഉണ്ട്. മുമ്പൈ ചേരികളെ നാണിപ്പിക്കുന്ന രീതിയിൽ ഏകദേശം 4 ലക്ഷം പേർ തിങ്ങി പാർക്കുന്ന സ്ഥലമാണ് ജുഹാപര. 4 ലക്ഷം പേർ മൊത്തം മുസ്ലീങ്ങളാണ്. അത് കൊണ്ട് അതിനെ ലിറ്റിൽ പാക്കിസ്ഥാനെന്ന് വിളിക്കുന്നു. അവിടെ ശുദ്ധജല വിതരണമില്ല, റോഡുകളില്ല, ഇലക്ട്രിസിറ്റി വിതരണം വരെ ഭാഗികമായി ഉള്ളു.
ജുഹാപുരാ അഹമദാബാദിലെ മറ്റ് പതിനഞ്ചോളം വരുന്ന മുസ്ലീം ഗെറ്റോകളിൽ ഒന്ന് മാത്രമാണ്. ഏറ്റവും വലുതും. ബാക്കി ഗെറ്റോകളിൽ 2000 മുതൽ പതിനായിരം പേർ വരെ കാണും. 2002 ലെ ഗുജറാത് കലാപം കഴിഞ്ഞപ്പോൾ ജുഹാപുരയിലേയ്ക്ക് വലിയ തോതിൽ മൈഗ്രേഷനുമുണ്ടായി. ഗുജറാത്തിന്റെ പല ഭാഗത്തു നിന്നുള്ള മുസ്ലീങ്ങൾ ഇവിടേയ്ക്ക് കുടിയേറി. അങ്ങനെ ഇന്ന് കാണുന്ന നാലു ലക്ഷം പേരുള്ള വലിയൊരു ചേരി അതിന്റെ പൂർണ്ണതയിലെത്തി.
ജുഹാപുര അവിചാരിതമായി ഉണ്ടായ ഒരു ചേരിയല്ല. കൃത്യമായി ഡിസൈൻ ചെയ്ത് ഉണ്ടാക്കിയെടുത്ത ഒരു ഗെറ്റോയാണ്. ഒരു സമുദായത്തെ സാമ്പത്തികമായി തളർത്തി മൂലയിൽ ഒതുക്കാൻ ഗവണ്മെന്റ് നടത്തിയ പ്ലാനിന്റെ ഭാഗമായി ഉണ്ടായതാണ്. ബൈ ഡിസൈൻ ആണ് ഈ ചേരി.
1985 ലെ അഹമദാബാദ് കലാപത്തിന് ശേഷം ഗവണ്മെന്റ് കൊണ്ട് വന്ന നിയമമാണ്, ഡിസ്റ്റർബ്ഡ് ഏരിയാസ് ആക്ട് 1991. പ്രശ്നബാധിത പ്രദേശമായി മാർക്ക് ചെയ്ത ചില ഏരിയകളിൽ സ്ഥലങ്ങൾ വിൽക്കാനും വാങ്ങാനും മതപരമായ റെസ്ട്രിക്ഷൻസ് കൊണ്ട് വന്ന നിയമമാണ് ഈ ഡിസ്റ്റർബ്ഡ് ഏരിയാസ് ആക്ട്. ചില ഏരിയകളിൽ മുസ്ലീങ്ങൾക്ക് ഹിന്ദുക്കൾക്ക് വീടൊ സ്ഥലമൊ വിൽക്കാൻ കഴിയില്ല. തിരിച്ചും. തത്വത്തിൽ ജുഹാപുരയും, ബാക്കി 15 ഓളം വരുന്ന ഗെറ്റോകളിലും മാത്രമേ മുസ്ലീങ്ങൾക്ക് സ്ഥലം വാങ്ങാനും വിൽക്കാനും കഴിയു എന്ന അവസ്ഥ വന്നു.
അങ്ങനെ സിറ്റിയിലെ 5 ലക്ഷത്തോളം വരുന്ന മുസ്ലീങ്ങൾ ഈ ഗെറ്റോകളിലേയ്ക്ക് ഒതുങ്ങണ്ടി വന്നു. ചില്ലറ അപവാദങ്ങളൊക്കെ കാണും. പക്ഷെ, ഭൂരിപക്ഷം മുസ്ലീങ്ങളും ഇത്തരത്തിൽ സാമ്പത്തികമായി അരികുവത്കരിക്കപ്പെട്ട് ഒതുങ്ങി പോയി.
2009 ൽ ഗുജറാത് മുഖ്യമന്ത്രിയായ മോദി ഈ നിയമം ഒന്നൂടെ അമെൻഡ് ചെയ്തു. അതോടെ ഇവിടങ്ങളിലെ സ്ഥലങ്ങളുടെ ക്രയവിക്രയങ്ങളിൽ ഇടപെടാൻ ലോക്കൽ ഉദ്യോഗസ്ഥർക്ക് വലിയ അധികാരങ്ങളും നൽകി. സ്ഥലങ്ങൾ അന്യജാതിയിൽ പെട്ടവർക്ക് വിൽക്കില്ല ഒന്നുകൂടി ഉറപ്പിക്കാൻ ഉതകുന്നതായിരുന്നു ഈ അമെൻഡ്മെന്റ്.
ഏതായാലും 2021 ജനുവരിയിൽ ഗുജറാത്ത് ഹൈക്കോടതി ഈ നിയമം എടുത്ത് കാട്ടിൽ കളഞ്ഞിട്ടുണ്ട്. ഈ നിയമം അന്യായമാണെന്ന് തിരിച്ചറിയാൻ കോടതിക്ക് വരെ 30 വർഷമെടുത്തു എന്നതാണ് കാര്യം. ഇത് ഗുജറാത്തിലെ അഹമദാബാദിലെ മുസ്ലീങ്ങളുടെ കഥയല്ല. ഒട്ടുമിക്ക വടക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളിലെയും മുസ്ലീങ്ങളുടെ അവസ്ഥയാണ്. അവർ ഗെറ്റോകളിലേയ്ക്ക് ഒതുക്കപ്പെട്ടു. സാമ്പത്തികമായും, സാംസ്കാരികമായും അവരുടെ കൊടുക്കൽ വാങ്ങലുകൾ അതാത് ഗെറ്റോകളിൽ ചുരുങ്ങി പോയി. സ്വസമുദായത്തിലുള്ളവരും മാത്രമായെ അവർക്ക് സമ്പർക്കം ഉണ്ടാവു എന്ന് അതാത് സ്റ്റേറ്റുകളിലെ ഗവണ്മെന്റുകളും ഉറപ്പാക്കി കൊടുത്തു.
കേരളത്തിൽ മാത്രമാണ് നമ്മൾ മുസ്ലീം ഗെറ്റോകൾ കാണാത്തത്. അതിനുള്ള ഉത്തരം കേരള ചരിത്രത്തിൽ ഉണ്ട്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലബാറിൽ ഇസ്ലാം പ്രചരിക്കുന്നതിന് മുൻപ് തന്നെ അവിടുത്തുകാൻ പുണർന്ന ഒരു സാംസ്കാരിക സ്വത്വമുണ്ട്, “മോപ്പിളാഹ്”. അറബ് നാടുകളുമായി ഉണ്ടായിരുന്ന വാണിജ്യപരമായ ബന്ധത്തിൽ നിന്നുടലെടുത്ത ഒരു സാംസ്കാരിക കൊടുക്കൽ വാങ്ങലുകളാണ് “മാപ്പിള” എന്ന കൾച്ചറൽ ഐഡന്റിറ്റി. അതിലേയ്ക്ക് മതം എത്തിയെന്നെ ഉള്ളു. (അറബും ഒരു വംശമാണ്, ജാതിയല്ല. അറേബ്യയിൽ ഇസ്ലാം മതം പ്രചരിച്ചതിന് ശേഷമാണ് അറബി == മുസ്ലീം എന്നൊരു പൊതു ബോധത്തിലേയ്ക്ക് നമ്മളെത്തിയത്.)
മാപ്പിളമാർ ഒന്നാം നൂറ്റാണ്ട് തൊട്ട് കേരളത്തിൽ ഇന്റഗ്രേറ്റഡ് ആയാണ് ജീവിക്കുന്നത്. അവർ ഇസ്ലാം മതം സ്വീകരിച്ചപ്പഴും അതേ നില തുടർന്നു. മാപ്പിളകളെയും, അവർ സ്വീകരിച്ച ഇസ്ലാം മതത്തെയും കേരളത്തിന് പരിചയമുണ്ടായിരുന്നത് കൊണ്ട്, പിന്നീട് കേരളത്തിലെത്തിയ തമിഴ് പട്ടാണികളെയും, റാവുത്തർമ്മാരെയും ഒക്കെ സ്വീകരിക്കാനുള്ള ഒരു കൾച്ചറൽ മച്യൂരിറ്റി കേരളത്തിനുണ്ടായി. അവർക്കും ഗെറ്റോകളിൽ ജീവിക്കണ്ടി വന്നിട്ടില്ല. തെരുവുകളും, ഭൂരിപക്ഷ പ്രദേശങ്ങളും ഒക്കെ കെട്ടിപ്പെടുത്തെങ്കിലും സാമ്പത്തിക ഇടപാടുകളിലും, ബിസ്സിനസ്സിലും വളരെ സെക്കുലർ ആയൊരു നിലപാടാണ് കേരളം സ്വീകരിച്ചത്.
ഇന്ന് സംഘികളും, ക്രിസംഘികളും കൊണ്ട് വന്നിരിക്കുന്ന ഈ തുപ്പൽ വിവാദം ഒക്കെ ഈ സമുദായത്തിനെ സാമ്പത്തികമായി ഒതുക്കുക എന്നുദ്ദേശത്തോടെ ആണ്. കേരളത്തിൽ ഒരു ജുഹാപുര ആണ് ഇവർ കാണുന്ന കിനാശ്ശേരി. ഇവരുടെ ഇലക്ടറൽ വോട്ടുകൾ ഒരു പ്രദേശത്തേയ്ക്ക് മാത്രമായി ചുരുക്കാൻ സാധിച്ചാലെ തങ്ങൾക്ക് ഒരു സീറ്റെങ്കിലും ലഭിക്കൂ എന്ന് ബി.ജെ.പി ക്ക് പൂർണ്ണ ബോദ്ധ്യമുണ്ട്. അധികാരം നേടിയാൽ “ഡിസ്റ്റർബ്ഡ് ഏരിയാ ആക്ട്” പോലുള്ള നിയമങ്ങളിലൂടെ അവർക്ക് പൂർണ്ണമായി ഗെറ്റോസൈഷേൻ നടത്താമെന്നും അവർക്ക് ഉറപ്പുണ്ട്.
ഈ ബഹളത്തിൽ ക്രിസംഘികളും ആത്മാർത്ഥമായി പങ്കെടുക്കുന്നുണ്ട്. എന്ത് കണ്ടിട്ടാണാവൊ?. ഒരു കാര്യം പറയാം. ബിരിയാണി തൊട്ട് പത്തിരി അടക്കം മലയാളിയുടെ രുചികളെ പുണർന്ന് നിൽക്കുന്ന പല ഭക്ഷണ സിമ്പലുകളും മലയാളികൾക്ക് നൽകിയ ഒരു സാംസ്കാരിക സ്വത്വമാണ് മാപ്പിള എന്ന കൾച്ചറൽ ഐഡന്റിറ്റി. ഒരു മൊല്ലാക്ക തുപ്പിയെന്നൊ ബിസ്മി ചൊല്ലിയെന്നൊ വെച്ച് കേരളത്തിലെ എല്ലാ മുസ്ലീം ഹോട്ടലുകളിലും ഭക്ഷണം തുപ്പിയാണ് തരുന്നതെന്ന് വിശ്വസിക്കാൻ മാത്രം വിവരക്കേട് മലയാളികൾക്കില്ല.
കാളനും, ഓലനും പോലെ തനി നാടൻ മലയാളി രുചികളാണ് ബിരിയാണിയും പത്തിരിയും പഴം നിറച്ചതും ഉന്നക്കായും ഒക്കെയും. ആ രുചികൾ അതിന്റെ തനത് രുചിയിൽ അതിന്റെ സാംസ്കാരിക സ്വത്വത്തോടെ സ്വീകരിക്കാനും മലയാളി പഠിച്ചിട്ടുണ്ട്. അത് കൊണ്ട് സംഘികളും ക്രിസംഘികളും വെറുതെയാണ് വെള്ളം കോരുന്നത്. ഭക്ഷണത്തിൽ തൊട്ടപ്പോഴൊക്കെ സംഘികളുടെ കൈപൊള്ളിയിട്ടേ ഉള്ളു. ഇവിടെയും നിങ്ങളെ കാത്തിരിക്കുന്നത് നിരാശ മാത്രമാണ്.























