രാജ്യം മുഴുവൻ ഗണഗീതം ചൊല്ലിയ 20 കുട്ടികൾക്ക് ഒപ്പമാണെന്ന് ഇളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ കെപി ഡിന്റോ. നട്ടെല്ലുയർത്തി ആരുടെയും മുന്നിൽ ഭാരതത്തിന് വേണ്ടി ഉറച്ച് നിൽക്കണമെന്നും പ്രിൻസിപ്പൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്‌തു പറഞ്ഞു.
‘എവിടെ നിന്നോ ഉയർന്ന വിമർശനം കാരണം റെയിൽവെ ആദ്യം ഗണഗീതം പിൻവലിച്ചത് വേദനിപ്പിച്ചു. നമ്മുടെ അഭ്യർത്ഥന മാനിച്ച് ആറ് മണിക്കൂറിനുള്ളിൽ റെയിൽവെ അത് വീണ്ടുമിട്ടു. നമ്മൾ ആലപിച്ച പാട്ടിനെ പലരും പല പേരുകൾ വിളിക്കുന്നു എന്നേയുള്ളൂ. ആർഎസ്എസ് ഇതിനെ ഗണഗീതം എന്ന് വിളിക്കുന്നു. നമുക്കിത് ദേശഭക്തിഗാനമാണ്. ദേശഭക്തിഗാനം നമുക്ക് ലക്ഷ്യത്തിലേക്കുള്ള മാർഗമാണ്. നിങ്ങൾ നിങ്ങളുടെ ഭാഷയിൽ പറഞ്ഞു, തങ്ങൾ തങ്ങളുടെ ഭാഗം പറഞ്ഞു. ദേശഭക്തിഗാനം ദേശത്തിൻ്റേത് ആണെ’ന്നും കെപി ഡിന്റോ കൂട്ടിച്ചേർത്തു.
എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള പുതിയ വന്ദേഭാരതിൻ്റെ ഉദ്ഘാടന ഓട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേണ്‍ റെയില്‍വെ പങ്കുവെച്ചതും വിവാദമായിരുന്നു. ‘എറണാകുളം- കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തില്‍ സന്തോഷത്തിൻ്റെ ഈണം. ഈ നിമിഷത്തിൻ്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം പാടി’, എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയില്‍വേ വീഡിയോ പങ്കുവെച്ചിരുന്നത്. വിമര്‍ശനം ഉയര്‍ന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയില്‍വെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും വൈകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്‌തിരുന്നു.
സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം അതീവ ഗൗരവത്തോടെ ആണ് കാണുന്നതെന്ന് വിലയിരുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയത്. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു നിര്‍ദേശം. പിന്നാലെ വിവാദം കുട്ടികളില്‍ വലിയ മാനസികാഘാതം ഉണ്ടാക്കിയെന്നും ബാലാവകാശ കമ്മീഷന്‍ കേസെടുക്കണമെന്നും പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടിരുന്നു.
ആര്‍എസ്എസിന് വര്‍ഗീയ അജണ്ടയുണ്ടെന്നും സര്‍ക്കാര്‍ പരിപാടിക്ക് ഒരു പ്രോട്ടോക്കോള്‍ ഉണ്ട്, അതിൽ രാഷ്ട്രീയ പാര്‍ട്ടികളുടെ പാട്ടുകള്‍ പാടിക്കാറില്ല എന്നുമായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം.
വാർത്തകൾക്ക് വാട്‌സ് ആപ് ഗ്രൂപ്പിൽ ചേരാം:























