ഭാരതത്തിന്റെ കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനമായ ആകാശ് എൻജിയിൽ (Akash-NG) കണ്ണുവെച്ച് ഗ്രീസ്. സ്വന്തം വ്യോമപ്രതിരോധ സംവിധാനങ്ങളെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് കാര്യക്ഷമതയേറിയ ഇന്ത്യൻ നിർമ്മിത മിസൈലുകൾ വാങ്ങാൻ ഗ്രീസ് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
നിലവിൽ ഗ്രീസിന്റെ പക്കലുള്ള സോവിയറ്റ് കാലത്തെ പ്രതിരോധ സംവിധാനങ്ങൾക്ക് പകരമായാണ് കരയിൽനിന്ന് ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന ആകാശ് എൻജി മിസൈലുകളെ അവർ കണക്കാക്കുന്നത്. ഡിആർഡിഒ (DRDO) ഈ മിസൈലിന്റെ പരീക്ഷണ വീഡിയോകൾ പങ്കുവെച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
വർഷങ്ങളായി റഷ്യൻ നിർമ്മിത എസ്-300, ടോർ-എം1, ഓസ-എകെ എന്നീ പഴയ മിസൈൽ സംവിധാനങ്ങളെയാണ് ഗ്രീസ് ആശ്രയിച്ചിരുന്നത്. എന്നാൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഈ ആയുധങ്ങളുടെ അറ്റകുറ്റപ്പണികളിൽ നേരിടുന്ന വലിയ വെല്ലുവിളികളും കാരണം റഷ്യയെ ഇനിമുതൽ പ്രതിരോധ ആവശ്യങ്ങൾക്കായി ആശ്രയിക്കാൻ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് ഗ്രീസ് പുതിയ വഴികൾ തേടുന്നത്. നാറ്റോ (NATO) മാനദണ്ഡങ്ങൾക്കനുസൃതമായ പുതിയ ആയുധങ്ങൾ തേടാനുള്ള ഗ്രീസിന്റെ ശ്രമങ്ങൾക്കിടയിലാണ് സാങ്കേതികമായി മികച്ചുനിൽക്കുന്ന ഇന്ത്യൻ സാങ്കേതികവിദ്യ ശ്രദ്ധിക്കപ്പെട്ടത്.
സാങ്കേതിക തികവിനൊപ്പം സാമ്പത്തികമായി ലാഭകരമാണെന്നതും ആകാശ് എൻജിയെ ഗ്രീസിന് പ്രിയപ്പെട്ടതാക്കുന്നു. 50 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെയുള്ള ദൂരപരിധിയിലുള്ള ശത്രുവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ എന്നിവയ്ക്ക് പുറമെ ഡ്രോണുകളെ പ്രതിരോധിക്കാനും ഈ മിസൈൽ സംവിധാനത്തിന് സാധിക്കും. അമേരിക്കയുടെ പേട്രിയറ്റ്, ഇസ്രയേലിന്റെ അയൺ ഡോം തുടങ്ങിയ വമ്പൻ സംവിധാനങ്ങളേക്കാൾ കുറഞ്ഞ ചെലവിൽ മികച്ച പ്രകടനം ആകാശ് വാഗ്ദാനം ചെയ്യുന്നു എന്നത് ഇതിന്റെ വലിയൊരു ആകർഷണമാണ്.
ആകാശ് മിസൈലിന് പുറമെ ഇന്ത്യയുടെ ബ്രഹ്‌മോസ് (BrahMos) സൂപ്പർസോണിക് മിസൈലിലും ഗ്രീസ് വലിയ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും ഗ്രീസും തമ്മിൽ ഇതിനോടകം തന്നെ സംയുക്ത ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുണ്ട്. ആകാശ് മിസൈലിന് പുറമെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങളിലും ഗ്രീസിന് താല്പര്യമുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നതിന്റെ സൂചനയായാണ് ഈ നീക്കങ്ങളെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
ഈ കരാർ യാഥാർത്ഥ്യമായാൽ, അത് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയ്ക്ക് ലഭിക്കുന്ന വലിയൊരു അംഗീകാരവും നേട്ടവുമായി മാറും. ആഗോള ആയുധ വിപണിയിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഈ കൈമാറ്റം സഹായിക്കും. സോവിയറ്റ് കാലത്തെ പഴഞ്ചൻ രീതികളിൽ നിന്ന് മാറി ആധുനിക സാങ്കേതികവിദ്യയിലേക്ക് ഗ്രീസ് ചുവടുവെക്കുമ്പോൾ, ഇന്ത്യ അവിടെ ഒരു നിർണ്ണായക പ്രതിരോധ പങ്കാളിയായി മാറുകയാണ്.























