ഗാസ: ഹമാസ് തലവന്‍ യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടതായി സൂചന. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തിരിച്ചറിയപ്പെടാത്ത മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹ്യ സിന്‍വര്‍ ആണെന്നുമുള്ള അഭ്യൂഹം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ നിന്നും ലഭിക്കുന്നുണ്ട്. ഈ അവസരത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയുക എളുപ്പമല്ല എന്നും സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന നടത്തുകയാണെന്ന് സിഎൻഎൻ വ്യക്തമാക്കി.
കൊല്ലപ്പെട്ട മൂന്നുപേരിൽ സിൻവറും ഉൾപ്പെടാൻ സാധ്യത കൂടുതലാണെന്ന് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു. സിൻവറിൻ്റെ മരണത്തെക്കുറിച്ചുള്ള വാർത്തകൾക്കിടെ, ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എക്‌സിൽ ഇങ്ങനെ കുറിച്ചു, “ഞങ്ങൾ എല്ലാ തീവ്രവാദികളിലേക്കും എത്തും, അവനെ ഇല്ലാതാക്കും.”
യഹ്യ സിന്‍വറായിരുന്നു 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024ല്‍ ടെഹ്‌റാനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയായിട്ടാണ് യഹ്യയെ അവരോധിച്ചത്. 2024 ഓഗസ്റ്റ് മുതല്‍ ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ ചെയര്‍മാനും ഗാസ മുനമ്പിൻ്റെ നേതാവുമായി പലസ്തീന്‍ ജനതയ്ക്കിടയില്‍ വിശ്വാസ്യത നേടിയ യഹ്യയെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പലസ്തീന്‍ പ്രതിരോധസേനയ്ക്ക് ഏറെ ആശങ്കകള്‍ നല്‍കുന്നുണ്ട്.
ഗാസ ആസ്ഥാനമായാണ് കാലങ്ങളായി യഹ്യ പ്രവര്‍ത്തിക്കുന്നത്. ‘തിന്മയുടെ മുഖ’മെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന യഹ്യ 22 വര്‍ഷം ഇസ്രായേല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. ഹമാസ് പിടികൂടിയ ഇസ്രായേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാന്‍ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011ലാണ് യഹിയ ജയിലില്‍ നിന്ന് മോചിതനായത്. 2015ല്‍ യഹ്യയെ അമേരിക്ക ആഗോള ഭീകരനായി മുദ്ര കുത്തി. 1962ല്‍ ഈജിപ്തിൻ്റെ നിയന്ത്രണത്തിലുള്ള ഖാന്‍ യൂനിസിലെ അഭയാർത്ഥി ക്യാമ്പിലാണ് യഹിയയുടെ ജനനം.