ഹരിയാനയിലെ ഔദ്യോഗിക രേഖകളിൽ ‘ഹരിജൻ’, ‘ഗിരിജൻ’ എന്നീ പദങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. പകരം എസ്.സി (SC), എസ്.ടി (ST) അല്ലെങ്കിൽ പട്ടികജാതി, പട്ടികവർഗം എന്നിങ്ങനെ മാത്രമേ രേഖപ്പെടുത്താവൂ എന്ന് ഹരിയാന ചീഫ് സെക്രട്ടറി ടി.വി.എസ്.എൻ പ്രസാദ് വിജ്ഞാപനത്തിൽ വ്യക്തമാക്കി
സർക്കാർ വകുപ്പുകൾ, ജില്ലാ ഭരണകൂടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ഔദ്യോഗിക തലങ്ങളിലും ഈ മാറ്റം ഉടനടി പ്രാബല്യത്തിൽ വരും. നേരത്തെ ഉപയോഗിച്ചിരുന്ന ഇത്തരം പദങ്ങൾ ജാതീയമായ അധിക്ഷേപങ്ങൾക്കും വിവേചനങ്ങൾക്കും കാരണമാകുന്നുവെന്ന വ്യാപകമായ പരാതികളെ തുടർന്നാണ് ഹരിയാന സർക്കാരിൻ്റെ ഈ സുപ്രധാന നീക്കം.
കേന്ദ്ര സർക്കാരിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ പല വകുപ്പുകളും കൃത്യമായി പാലിക്കുന്നില്ലെന്ന് പുനഃപരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഹരിയാന സർക്കാർ ഇപ്പോൾ കർശന നടപടിയുമായി രംഗത്തെത്തിയത്. ഔദ്യോഗിക ഇടപാടുകളിൽ ഇത്തരം പദങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, കേന്ദ്ര നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചു.























