വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരുടെ വായ്‌പ എഴുതി തള്ളില്ലെന്ന കേന്ദ്ര നിലപാടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേന്ദ്ര സർക്കാർ നിലപാട് അങ്ങേറ്റയറ്റം അസ്വസ്ഥതപ്പെടുത്തുന്നതെന്ന് കോടതി പറഞ്ഞു. കേന്ദ്രസർക്കാർ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങൾ കൈമാറാൻ കോടതി നിർദേശിച്ചു.
കേന്ദ്ര സർക്കാരിന് അധികാരം ഇല്ലെന്നാണോ പറഞ്ഞു വരുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എഴുതിതള്ളാൻ താൽപര്യമില്ലെങ്കിൽ അത് പറയാനുള്ള ആർജവം കാണിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. അധികാരമില്ല എന്ന ന്യായം അല്ല പറയേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ഗുജറാത്ത്, ഹരിയാന, മദ്യപ്രദേശ് എന്നിവർക്ക് പണം അനുവദിച്ചല്ലോ എന്ന് കോടതി ചോദിച്ചു.
വായ്‌പകള്‍ എഴുതി തള്ളുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച കേന്ദ്ര സര്‍ക്കാരിൻ്റെ മറുപടിയോട് ‘ഫെൻ്റെസ്റ്റിക്’ എന്നാണ് പരിഹാസ രൂപേണ ഹൈക്കോടതി പ്രതികരിച്ചത്. കേന്ദ്രസർക്കാർ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങൾ കൈമാറണമെന്നും അവരെ കക്ഷി ചേർക്കാം എന്നും കോടതി പറഞ്ഞു.
അവരുടെ മറുപടി തൃപ്‌തികരം അല്ലെങ്കിൽ റിക്കവറി നടപടികൾ നിർത്തി വെക്കാൻ ഉത്തരവ് ഇടുമെന്ന് കോടതി വ്യക്തമാക്കി. കേന്ദ്രത്തിൻ്റെ ചിറ്റമ്മ നയം പ്രോത്സാഹിപ്പിക്കാൻ ആവില്ലെന്ന് കോടതി വിമർശിച്ചു.























