കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെ സ്വാഗതം ചെയ്ത് ഡബ്ല്യുസിസി. 2019 മുതൽ 2024 വരെ നീണ്ട നിരാശാജനകമായ നിശബ്ദത ഭേദിക്കുന്നതാണ് ഈ ഉത്തരവെന്നും അതിൽ പ്രതീക്ഷയുണ്ടെന്നും ഡബ്ല്യുസിസി സോഷ്യൽ മീഡിയയിലൂടെ പുറപ്പെടിവിച്ച വാർത്താ കുറിപ്പിൽ പറയുന്നു.
നിലനിൽക്കുന്ന അനീതികളെ പൊളിച്ചെഴുതി കൂടുതൽ ലിംഗ സമത്വമുള്ള തൊഴിലിടങ്ങൾ ഉണ്ടാകട്ടെയെന്നും വിവരാവകാശ കമ്മീഷൻ്റെ ഇടപെടലോടു കൂടിയെങ്കിലും അതിജീവിതർക്ക് നീതി ലഭിക്കുമെന്നും, ഭാവിയിലെങ്കിലും നിർഭയരായി, വിവേചനവും, വേർതിരിവും, ചൂഷണങ്ങളും ഇല്ലാത്ത തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കുമെന്നും പ്രത്യാശിക്കുന്നുവെന്നും ഡബ്ല്യുസിസി വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് ഹേമ കമ്മീഷന് റിപ്പോര്ട്ട് പുറത്തുവിടണണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത്. ആർ ടി ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴികെ ഒരു വിവരവും മറച്ച് വെയ്ക്കരുതെന്നാണ് വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കീം ഉത്തരവിട്ടിരിക്കുന്നത്.
നൽകാനാവാത്ത വിവരങ്ങൾ സെക്ഷൻ 10 A പ്രകാരം വേർതിരിച്ച് ബാക്കി മുഴുവൻ വിവരങ്ങളും നൽകണമെന്നാണ് നിർദേശം. ജൂലൈ 25നകം റിപ്പോർട്ട് അപേക്ഷകർക്ക് നൽകണമെന്ന സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. റിപ്പോർട്ട് പുറത്ത് വിടാത്ത ഉദ്യോഗസ്ഥ നിലപാടിനെ കമ്മീഷൻ വിമർശിച്ചു. മുൻ വിധിയോടെയാണ് സാംസ്കാരിക വകുപ്പ് വിവരങ്ങൾ നിഷേധിച്ചതെന്നും വിവരാവകാശ കമ്മീഷൻ ചൂണ്ടികാട്ടി.
റിപ്പോർട്ട് നിയമപരമായി പഠിച്ച ശേഷം പുറത്ത് വിടാൻ പറ്റുന്നത് പുറത്ത് വിടുമെന്നാണ് വിവരാവകാശ കമ്മീഷൻ്റെ ഉത്തരവിൽ മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത്. വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് പ്രകാരം വ്യക്തികളുടെ സ്വകാര്യതകൾ മാനിച്ച് അതുമായി കടന്ന് ചെല്ലുന്ന മേഖലയിൽ എന്തെങ്കിലും പരാമർശങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ടെങ്കിൽ ആ ഭാഗം പുറത്തുവിടേണ്ടതില്ല. വിലക്കപ്പെട്ടത് ഒഴികെ മറ്റൊന്നും മറച്ചുവയ്ക്കരുത് എന്ന നിലപാടാണ് സംസ്ഥാന സർക്കാർ ആദ്യം മുതൽ സ്വീകരിച്ചിരുന്നത്. വിവരാവകാശ കമ്മീഷൻ്റെ മാർഗ്ഗ നിർദേശമുസരിച്ച് അതിന് ആവശ്യമായ നിലപാടുകൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി നയം വ്യക്തമാക്കിയിരുന്നു.