ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒരു കുട്ടിയടക്കം ഏഴുപേര്‍ക്കും ദാരുണാന്ത്യം. പൈലറ്റ് അടക്കം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചെന്നാണ് പിടിഐയടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോശം കാലാവസ്ഥയും ഹെലികോപ്റ്ററിൻ്റെ സാങ്കേതിക തകരാറുമാണ് അപകട കാരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് അപകടം നടന്നത്. ഡെറാഡൂണില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയില്‍ ഹെലികോപ്റ്റര്‍ കാണാതായിരുന്നു. പിന്നാലെയാണ് തകര്‍ന്ന് വീണ വാര്‍ത്ത പുറത്ത് വരുന്നത്. ഞയറാഴ്‌ച പുലര്‍ച്ചെ 5:20നാണ് അപകടം സംഭവിച്ചതെന്ന് ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (യുസിഎഡിഎ) അറിയിച്ചു.
ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സ്വദേശികളാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ്, എസ്.ഡി.ആര്‍.എഫ് ടീമുകള്‍ സംഭവസ്ഥലത്ത് എത്തി. തീര്‍ത്ഥാടരായ യാത്രക്കാരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. യാത്ര തുടങ്ങി 10 മിനിറ്റിനുള്ളില്‍ തന്നെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു.
സങ്കടകരമായ വാര്‍ത്തയാണ് വന്നതെന്നും അപകടസ്ഥലത്ത് എസ്.ഡി.ആര്‍.എഫ്, പ്രാദേശിയ ഭരണകൂടം, മറ്റ് രക്ഷാപ്രവര്‍ത്തക സംഘം എന്നിവരെ സജ്ജമാക്കിയതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. മെയ് രണ്ടിന് ഹിമാലയന്‍ ക്ഷേത്രമായ കേദര്‍നാഥ് തുറന്നതിന് ശേഷമുള്ള അഞ്ചാമത്തെ അപകടമാണിത്.
അപകടത്തെ തുടര്‍ന്ന് ചാര്‍ധാം യാത്രക്കുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്. ഡിജിസിഎയുടെ തീരുമാന പ്രകാരമാണ് സര്‍വ്വീസ് റദ്ദാക്കിയത്. അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി.