ശശി തരൂര്‍ എംപിയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് പാർട്ടി ഹൈക്കമാന്‍ഡ്. കോൺഗ്രസിനെ വെട്ടിലാക്കുന്ന പ്രസ്താവന നടത്താൻ പാടില്ല എന്നാണ് തരൂരിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. പാകിസ്ഥാനിലെ ഭീകരർക്കെതിരായ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ വിദേശത്ത് പോയ തരൂര്‍ തിരിച്ചെത്തിയിട്ടും കാണാന്‍ ഇതുവരെ ഹൈക്കമാന്‍ഡ് തയ്യാറായിട്ടില്ല.
അതേസമയം, ഇന്ത്യ വിദേശ രാജ്യങ്ങളുമായി ആശയവിനിമയത്തിന് രൂപീകരിക്കുന്ന സമിതിയില്‍ ശശി തരൂരിന് മുഖ്യ പങ്കാളിത്തം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം. നിലവിൽ ശശി തരൂരിനെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം പിന്തുണയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിക്കാനായാണ് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളില്‍നിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിച്ച് ലോക രാജ്യങ്ങളുടെ പിന്തുണ നേടുന്നതിനായി പനാമ, ഗയാന, കൊളംബിയ, ബ്രസീല്‍, അമേരിക്ക എന്നിവിടങ്ങളിലാണ് തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം സന്ദര്‍ശനം നടത്തിയത്.























