ആശമാരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത.വി കുമാർ ആണ് സമിതിയുടെ ചെയർപേഴ്‌സൺ. ആശമാരുടെ ഓണറേറിയം, ഇൻസെന്റീവ്, സേവന കാലാവധി എന്നിവയെ കുറിച്ച് വിശദമായി സമിതി പഠിക്കും. സമിതി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് സർക്കാർ ശുപാർശ നൽകും. ആശമാർക്ക് മന്ത്രി നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചത്.
ഹരിത.വി കുമാറിനെ കൂടാതെ ആരോഗ്യ വകുപ്പ് അഡിഷണല്‍ സെക്രട്ടറി ആര്‍.സുബാഷ് കണ്‍വീനറായിട്ടുണ്ടാകും. ധനവകുപ്പ് നാമനിര്‍ദേശം ചെയ്യുന്ന അഡിഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍, തൊഴില്‍ വകുപ്പ് നാമനിര്‍ദേശം ചെയ്യുന്ന അഡിഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍, സോഷ്യല്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അംഗമായ കെ.എം ബീന എന്നിവരായിരിക്കും അംഗങ്ങള്‍.
ആശമാരുടെ തെരഞ്ഞെടുപ്പ്, യോഗ്യത, ഓണറേറിയം പ്രശ്‌നങ്ങള്‍, സേവന കാലാവധി, അവധി തുടങ്ങിയ കാര്യങ്ങളാണ് പഠിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ മാസം മൂന്നാം തിയതി സമയരം നടത്തുന്നത് ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളെ യോഗം ആരോഗ്യമന്ത്രി വിളിച്ചിരുന്നു. ഈ യോഗത്തിൻ്റെ അടിസ്ഥാനത്തില്‍ ഉന്നതതല സമിതിയെ നിയമിക്കാമെന്നും അവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ആശമാരുടെ വിരമിക്കല്‍ ആനുകൂല്യം, സേവന കാലാവധി, ഓണറേറിയം എന്നിവയില്‍ വ്യക്തമായ തീരുമാനം എടുക്കാമെന്നായിരുന്നു അന്നത്തെ യോഗത്തില്‍ മന്ത്രി നല്‍കിയ ഉറപ്പ്.
നിലവില്‍ സമരം നടത്തുന്ന ആശമാര്‍ ഈ തീരുമാനം അംഗീകരിച്ചില്ല. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ കമ്മറ്റി രൂപീകരിച്ചത്.























