ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന രീതിയിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണം എന്ന ആവശ്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 7 വിദ്യാര്‍ഥികൾ നൽകിയ കത്ത് പുറത്തുവന്നത് വിവാദമായിരുന്നു.
ഇപ്പോഴിതാ, ഈ കത്ത് പുറത്തായതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിയുമായി വിദ്യാര്‍ത്ഥി യൂണിയനും രംഗത്തെത്തിയിരിക്കുന്നു . കത്ത് തികച്ചും അലക്ഷ്യമായി കൈകാര്യം ചെയ്തെന്നാണ് പരാതി. കത്ത് പുറത്ത് പോയതും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ ഇടയായതും അന്വേഷിക്കണം. പിന്നിൽ ആരെന്ന് കണ്ടെത്തണമെന്നും വിദ്യാര്‍ഥി യൂണിയൻ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
പതിവുപോലെ സംഘപരിവാർ ഹാൻഡിലുകളിലൂടെയാവണം, മലയാളികളറിയും മുമ്പ് മിന്നൽ വേഗത്തിൽ നോർത്ത് ഇന്ത്യൻ മാധ്യമങ്ങളിലും ഇത് വാർത്തകളായി നിറഞ്ഞു. മുസ്ലിം വിദ്വേഷങ്ങളുടെ ബാറ്റൺ പതിവുപോലെ ബാക്കിയുള്ളവരും ഏറ്റെടുത്തു എന്ന് പറയാം.
ഇന്നലെയായിരുന്നു ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന രീതിയിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ട് ഒരു കൂട്ടം എംബിബിസ് വിദ്യാർത്ഥികൾ നൽകിയ കത്ത് പുറത്ത് വന്നത്. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നൽകിയത്. ഈ കത്തിൽ 2018, 2021, 2022 ബാച്ചിലെ 7 വിദ്യാർഥിനികളുടെ ഒപ്പുകളുണ്ട്.
എന്നാൽ, വിദ്യാർത്ഥികളുടെ ആവശ്യത്തിനെതിരെ ഐഎംഎ ആദ്യം രംഗത്തെത്തി. തിയേറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡങ്ങളാണെന്നും മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും ഐഎംഎ വ്യക്തമാക്കിയിരുന്നു . ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട സ്ക്രബ് ജാക്കറ്റുകളാണ് ഡോക്ടര്‍മാര്‍ ഓപ്പറേഷൻ തിയറ്ററുകളിൽ ധരിക്കുന്നത്.
ഒരു ഡോക്ടർ രോഗിയെ പരിചരിക്കുമ്പോൾ കൈകൾ ഇടക്കിടെ വൃത്തിയാക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് മുട്ടിന് മുകളിൽ കയ്യിറക്കമുള്ള ജാക്കറ്റുകളുടെ രൂപകൽപ്പന. അതിനെ മാറ്റി കയ്യിറക്കമുള്ള സ്ക്രബ് ജാക്കറ്റുകൾ വേണമെന്നും ശിരസുമൂടുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നുമാണ് ഏഴ് എംബിബിഎസ് വിദ്യാര്‍ത്ഥിനികൾ ഒപ്പിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്.
എന്തായാലും അന്താരാഷ്ട്ര മാനദണ്ഡ പ്രകാരം ഓപ്പറേഷൻ തിയറ്ററിൽ രോഗിയുടെ സുരക്ഷ മുൻനിര്‍ത്തി ഉപയോഗിക്കുന്ന സ്ക്രബ് ജാക്കറ്റുകൾ ഒറ്റയടിക്ക് മാറ്റാൻ കഴിയില്ലെന്ന നിലപാട് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്. അണുബാധ ഒഴിവാക്കേണ്ട സാഹചര്യവും രോഗിയുടെ സുരക്ഷയും കൂടി കണക്കിലെടുത്ത് വിദഗ്ധ സമിതി അഭിപ്രായം വൈകാതെ അറിയിക്കാമെന്നാണ് വിദ്യാര്‍ത്ഥികൾക്ക് നൽകിയ മറുപടി.























