| ശ്രീകാന്ത് പികെ
പി. വി അൻവർ എം.എൽ.എയുടെ നേതൃത്വത്തിൽ ഒരു ഒറ്റയാൻ പോരാട്ടമെന്ന പോൽ അടുത്ത കാലത്ത് കണ്ട ഗംഭീര ഇടപെടലായിരുന്നു വിദ്വേഷ പ്രചരണം നടത്തുന്ന ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ നടത്തിയ ക്യാമ്പയിനും നിയമ നടപടികളും. അത് മുഴുവനായും വിജയിച്ചോ ഇല്ലയോ എന്നല്ല, എന്നാൽ ഇവിടെ എന്തും ആകാമെന്ന തോന്നലിൽ ചെറുതെങ്കിലുമൊരു പ്രതിരോധം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ഓൺലൈൻ മാദ്ധ്യമങ്ങളുടെ വിദ്വേഷ പ്രചരണത്തിന്റെ അപ്പൊസ്തലനായ ഷാജൻ സ്‌കറിയയും അയാളുടെ മറുനാടൻ മലയാളി എന്ന ചാനലിനേയും ഉന്നം വച്ച് നടത്തിയ നടപാടികളിൽ രണ്ടാം ഘട്ടം കർമ്മ ന്യൂസ് എന്നൊരു ചാനൽ കൂടി ഉൾപ്പെടുകയുണ്ടായി. “ഇസ്രയേലിനുള്ള തിരിച്ചടിയോ കളമശ്ശേരി? ഹമാസ് പ്രേമി പിണറായിക്ക് സുഖമല്ലേ? കളമശ്ശേരിയിൽ നടന്നത് ഇസ്രയേൽ വിരുദ്ധ സ്ഫോടനമോ? “
മറുനാടൻ മലയാളി ഇന്നലെ കളമശ്ശേരി സംഭവത്തെ കുറിച്ച് നൽകിയ വാർത്തയുടെ തലക്കെട്ടാണ്.
കളമശ്ശേരിയിൽ ഇസ്രയേൽ വിഷയത്തിൽ മുസ്ലീം തീവ്രവാദികൾ സ്ഫോടനം നടത്തി എന്ന് തോന്നിപ്പിക്കുന്ന പോൽ അയാൾ എന്നത്തേയും പോലെ ശർദ്ദിക്കുന്നു. ഈ മറുനാടൻ മലയാളിക്കെതിരെ പി.വി അൻവറും സൈബർ ലെഫ്റ്റും ക്യാമ്പയിൻ ചെയ്ത കാലത്ത് മറുനാടൻ മലയാളിക്ക് നിയമ സഹായം നൽകുമെന്ന് പറഞ്ഞയാളാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഷാജൻ സ്കറിയയുടെ കൂടെയുള്ള ഫോട്ടോയിട്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരാണ് രമ്യ ഹരിദാസ് എം.പിയും അനിൽ അക്കരയുമൊക്കെയടങ്ങുന്ന കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് പാർടിയിലെ ഹിന്ദു – ക്രിസ്ത്യൻ ഭൂരിപക്ഷം ഏതാണ്ട് മുഴുവൻ ഷാജന്റെ മൗത് പീസായി.
“കളമശ്ശേരി സ്ഫോടനം പിന്നിൽ ഹമാസ് ജിഹാദ്, ഖത്തറിലിരുന്ന് കോഴിക്കോട്ട് ഇന്നലെ നടന്ന യോഗത്തിൽ ഹമാസ് നേതാവ് ജിഹാദിന് ആഹ്വാനം ചെയ്തിരുന്നു. വെളിപ്പെടുത്തലുമായി മേജർ സുരേന്ദ്ര പൂനിയ “. കർമ്മ ന്യൂസ് തലക്കെട്ടാണിത്. ഇത് പോലെ സംഭവം മുസ്ലീങ്ങളുടെ തലയിലാക്കാൻ ഒരുമ്പിട്ട പണി നടത്തിയ ചാനലാണ് കർമ്മ ന്യൂസ്. ഈ കർമ്മ ന്യൂസിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ട് സർക്കാരിനെതിരെ വാർത്ത കൊടുത്തതിന്റെ പേരിൽ അവരെ വേട്ടയാടലാണെന്നും അവർക്ക് പിന്തുണ നൽകുമെന്നും പ്രഖ്യാപിച്ച ആളാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ കർമ്മ ന്യൂസിന്റെ സാരഥികൾക്ക് വി.ഡി സതീശനുമായി നേരിട്ട് ബന്ധമുള്ളത് നേരത്തെ പുറത്ത് വന്നതാണ്.
കളമശ്ശേരി സ്ഫോടന കേസിൽ പ്രതി ഒരു മുസ്ലീം പേരുകാരനല്ല എന്ന് എല്ലാവരും ആശ്വാസപ്പെട്ടു എന്ന് പറയുന്നത് കണ്ടു. ആര് എല്ലാവരും? പരിചയത്തിലെ ഇടതുപക്ഷക്കാരും മറ്റ് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന കുറച്ചു മുസ്ലീം നാമധാരികളും അല്ലാതെ, മറുനാടന്റെ അഭിപ്രായ സ്വാതന്ത്രത്തിന് വേണ്ടി വാദിച്ച എത്ര പേർക്ക് ആ സമാധാനമുണ്ട്?. അല്ലെങ്കിൽ ഇതുപോലെ ഒരു സംഭവം നടക്കുമ്പോൾ കുറ്റവാളിയുടെ പേര് നോക്കി സമാധാനം കൊള്ളേണ്ട അവസ്ഥയിലേക്ക് കേരള സമൂഹത്തെ കൊണ്ടെത്തിച്ച ഈ മാദ്ധ്യമങ്ങൾക്ക് സംരക്ഷണമൊരുക്കുമെന്നും അവർക്ക് വേണ്ടി നില കൊള്ളുമെന്നും പ്രഖ്യാപിച്ചവരോട് ചോദ്യങ്ങളൊന്നുമില്ലേ?
പിണറായി ഹമാസ് പ്രേമിയല്ല, ഫലസ്‌തീൻ അനുകൂലിയാണ്. പിണറായി മാത്രമല്ല ലോകത്തെവിടെയുള്ള കമ്യൂണിസ്റ്റ് പാർടികളും അവരുടെ അനുഭാവികളും ഫലസ്തീന്റെ കൂടെയാണ്. എന്തിന് ഇസ്രയേലിലെ കമ്യൂണിസ്റ്റ് പാർടി പോലും ഫലസ്തീൻ കോസിന്റെ കൂടെയാണ്. അതങ്ങനെയേ സാധിക്കുകയുമുള്ളൂ. അത് കൊണ്ടാണ് അവർ കമ്യൂണിസ്റ്റായതും. എന്ത് കൊണ്ടാണ് ഹമാസ് പ്രേമി സുധാകരന് സുഖമല്ലേ? എന്നോ ഹമാസ് പ്രേമി സതീശന് സുഖമല്ലേ? എന്നോ ഷാജനും കർമ്മയും സുരേന്ദ്രനും മുതൽ യൂണിയൻ മന്ത്രി രാജീവ് ചന്ദ്രശേഖരൻ വരെ ചോദിക്കാത്തത്?
ഇന്നലെ ഡൽഹിയിൽ വച്ച് നടന്ന ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ വച്ചാണ് പിണറായി വിജയൻ വാർത്താ സമ്മേളനം നടത്തിയത്. കമ്യൂണിസ്റ്റ് പാർടിയും അവരുടെ ബഹുജന സംഘടനകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രാദേശിക തലത്തിലും അല്ലാതെയും പരിപാടികൾ നടത്തുന്നുണ്ട്. ഇത്രയും വിഷലിപ്തമായ മുസ്ലീം വിരുദ്ധത വമിച്ച് വിദ്വേഷം വിതക്കുന്ന മറുനാടനാദി മഞ്ഞ പത്രങ്ങൾക്ക് പിന്തുണ കൊടുക്കലല്ലാതെ കേരളത്തിലെ കോൺഗ്രസിന് പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങളൊന്നുമില്ലേ??























