ബെംഗളൂരു വിമാന താവളത്തിലെ സുരക്ഷാ പരിശോധനക്ക് ഒരു പടി അകലെയായിരുന്നു നടിയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ്റെ വളർത്തു മകളുമായ രന്യ റാവു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റെലിജൻസ് (ഡിആർഐ) സംഘം അവരെ പിടികൂടിയപ്പോൾ 12 കോടി രൂപയുടെ സ്വർണ്ണക്കട്ടികൾ കണ്ടെടുത്തു.
2014ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ മാണിക്യയിലൂടെ തൻ്റെ കരിയർ ആരംഭിച്ച 33 കാരിയായ നടി തിങ്കളാഴ്‌ച ദുബായിൽ നിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ എത്തിയിരുന്നു. അവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേർ ബ്രീഫ് കേസുകളിൽ കള്ളക്കടത്ത് സ്വർണ്ണം കൊണ്ടു പോവുകയായിരുന്നു എന്നാണ് ആരോപണം. കെമ്പെഗൗഡ വിമാന താവളത്തിലെ സുരക്ഷ ഏതാണ്ട് തീർന്ന ശേഷം അവർ പുറത്തുകടക്കാൻ തുടങ്ങിയപ്പോഴാണ് രഹസ്യ വിവരം ലഭിച്ച ഡിആർഐ സംഘം അവരെ തടഞ്ഞു നിർത്തി തിരച്ചിൽ നടത്തിയത്.
“പരിശോധനയിൽ 14.2 കിലോഗ്രാം ഭാരമുള്ള സ്വർണ്ണക്കട്ടികൾ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. 1962 ലെ കസ്റ്റംസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് 12.56 കോടി രൂപ വിലമതിക്കുന്ന കള്ളക്കടത്ത് പിടിച്ചെടുത്തത്,” -ഡിആർഐപ്രസ്‌താവവനയിൽ പറഞ്ഞു.
ബെംഗളൂരുവിലെ ലാവെല്ലെ റോഡിലുള്ള അവരുടെ വീട്ടിലേക്ക് പരിശോധന നീങ്ങിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ കാര്യങ്ങൾ കണ്ടെത്തി. ഭർത്താവിനൊപ്പം അവർ താമസിക്കുന്ന സ്ഥലത്താണ് പരിശോധന നടത്തിയത്. പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും 2.67 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും പിടിച്ചെടുത്തു,” -ഡിആർഐ പറഞ്ഞു.
“1962-ലെ കസ്റ്റംസ് ആക്ടിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം വനിതാ യാത്രക്കാരിയെ അറസ്റ്റ് ചെയ്‌ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ ആകെ പിടിച്ചെടുത്തത് 17.29 കോടി രൂപയാണ്, ഇത് സംഘടിത സ്വർണ്ണ കള്ളക്കടത്ത് ശൃംഖലകൾക്ക് കനത്ത തിരിച്ചടിയാണ്,” -ഏജൻസിയുടെ പ്രസ്‌താവവനയിൽ പറയുന്നു.
ബെംഗളൂരു വിമാന താവളത്തിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വർണ്ണ വേട്ടയിൽ ഒന്നാണിതെന്ന് ഏജൻസി അഭിപ്രായപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം, രന്യ റാവു ഗൾഫ് രാജ്യങ്ങളിലേക്ക് ഇടയ്ക്കിടെ ഹ്രസ്വ സന്ദർശനങ്ങൾ നടത്തിയിരുന്നു. ഇതാണ് അവരെ ഡിആർഐ റഡാറിൽ ഉൾപ്പെടുത്തിയത്.























