| ബേസിൽ നെല്ലിമറ്റത്തിൽ
മാന്യമായ രീതിയിൽ അഭിപ്രായം പറയുന്നതിന് സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. ഒരു പുസ്തകം വായിക്കുമ്പോൾ, ഒരു സിനിമ കാണുമ്പോൾ, ഒരു നാടകം കാണുമ്പോഴൊക്കെ നമുക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. കുറെയാളുകൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന ഒരു ഉത്പന്നമായതുകൊണ്ട് അത് മോശമായാൽ ഉപഭോക്താവിന് മോശമായി എന്ന് പറയാതിരിക്കേണ്ട ആവശ്യമില്ല.
യൂട്യൂബ് ചാനലുകൾ സജീവമായതോടെയാണ് സിനിമ റിവ്യൂകൾ കൂടിയത്. സിനിമ കണ്ട് അതിന്റെ എല്ലാ വശങ്ങളെയുംകുറിച്ച് ആരോഗ്യപരമായ വിമർശനം നടത്തുന്നവർ നമുക്ക് ചുറ്റും ഉണ്ട്. ചിലരുടെ റിവ്യൂകൾ കണ്ട് മാത്രം സിനിമകൾ കാണാറുണ്ട്. കാരണം അവരോടുള്ള വിശ്വാസമാണ്. എന്നാൽ പണത്തിന് വേണ്ടി നല്ല സിനിമയെ മോശമായും മോശം സിനിമയെ നല്ലതാക്കിയും അവതരിപ്പിക്കുന്നവരും ഇത്തരം യൂട്യൂബ് ചാനലുകളിൽ ഇടം പിടിച്ചു എന്നത് ഒരു ദുരന്തമാണ്.
സൂപ്പർ താരങ്ങളുടെ സിനിമകളെ വിമർശിച്ചതിന് ഫാൻസുകാരുടെ ആക്രമണങ്ങൾക്ക് ഇരയായവരും ഈ റിവ്യൂവേഴ്സിന്റെ ഇടയിലുണ്ട്. സിനിമ നിരൂപണം നടത്താൻ സിനിമ പഠിക്കണം എന്ന് നിർബന്ധമില്ല. അങ്ങനെ വേണം എന്ന് വാശി പിടിച്ചാൽ അങ്ങനെ ഉള്ളവർ മാത്രമേ സിനിമ കാണാവൂ. സിനിമ തിയേറ്ററിൽ ഓടിയില്ലെങ്കിൽ അത് നിരൂപകരുടെ കുഴപ്പമാണെന്ന നിലപാടാണ് ചില സിനിമാക്കാർക്ക് ഉള്ളത്.
സിനിമ നല്ലതാണെങ്കിൽ അത് വിജയം നേടും. അതിനി എത്ര ആളുകൾ മോശമായി അവതരിപ്പിച്ചാലും പ്രേഷകർക്ക് ഇഷ്ടപെട്ടാൽ പടം വിജയിക്കും. കണ്ണൂർ സ്ക്വാഡ്, ഭീഷ്മ, കുറുപ്പ്, മാളികപ്പുറം, ആർ.ഡി.എക്സ്, തല്ലുമാല, 2018, റോഷാക്ക് ഒക്കെ സമീപ കാലത്ത് തീയേറ്ററിൽ വിജയിച്ച സിനിമകളാണ്. നിർമാതാവിന്റെ കാശും സിനിമപ്രവർത്തകരുടെ അധ്വാനവും പോലെതന്നെ പ്രധാനപ്പെട്ടതാണ് പ്രേക്ഷകൻ്റെ 150 രൂപയും സമയവും. മൂന്ന് മണിക്കൂർ പണം കൊടുത്ത് തിയേറ്ററിൽ ഇരിക്കുന്ന പ്രേഷകന് സംതൃപ്തി നൽകിയില്ലെങ്കിൽ അത് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പണത്തിന് വേണ്ടി അതിനെ മോശമായി അവതരിപ്പിക്കാതെ ഇരുന്നാൽ മതി.























