നിലവിൽ മറ്റേതൊരു രാജ്യത്തേക്കാളും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും ആഗോള മഹാശക്തികളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ അർഹതയുണ്ടെന്നും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ.
സോചിയിൽ നടന്ന വാൽഡായി ചർച്ചാ ക്ലബ്ബിൻ്റെ പ്ലീനറി സെഷനിൽ സംസാരിക്കവെ, റഷ്യ ഇന്ത്യയുമായി എല്ലാ ദിശകളിലും ബന്ധം വികസിപ്പിച്ചെടുക്കുകയാണെന്നും ഉഭയകക്ഷി ബന്ധങ്ങളിൽ വലിയ വിശ്വാസമുണ്ടെന്നും പുടിൻ പറഞ്ഞു.
“ലോകത്തിലെ എല്ലാ സമ്പദ്‌വ്യവസ്ഥകൾക്കിടയിലെ ഏറ്റവും വേഗത്തിലുള്ള വളർച്ചയും, പുരാതന സംസ്‌കാരവും, കൂടുതൽ വളർച്ചയ്ക്കുള്ള നല്ല സാധ്യതകളും ഉള്ള ഇന്ത്യയെ നിസ്സംശയമായും സൂപ്പർ പവറുകളുടെ പട്ടികയിലേക്ക് ചേർക്കണം,” അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ഇന്ത്യയുമായി എല്ലാ ദിശകളിലും ബന്ധം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്, ഇപ്പോൾ ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും വലുത്: 1.5 ബില്യൺ ആളുകൾ.”- ഇന്ത്യയെ മഹത്തായ രാജ്യമെന്ന് വിളിച്ച് പുടിൻ പറഞ്ഞു.
“നമ്മുടെ ബന്ധം എവിടെ, ഏത് വേഗതയിൽ വികസിക്കും എന്നുള്ള ഞങ്ങളുടെ കാഴ്ചപ്പാട് ഇന്നത്തെ യാഥാർത്ഥ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഞങ്ങളുടെ സഹകരണത്തിൻ്റെ അളവ് ഓരോ വർഷവും പല മടങ്ങ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്,” പുടിൻ പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു .
സുരക്ഷാ, പ്രതിരോധ മേഖലകളിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വികസിക്കുകയാണെന്നും പുടിൻ കൂട്ടിച്ചേർത്തു. “ഇന്ത്യൻ സായുധ സേനയ്‌ക്കൊപ്പം എത്ര തരം റഷ്യൻ സൈനിക ഉപകരണങ്ങൾ സേവനത്തിലുണ്ടെന്ന് നോക്കൂ. ഈ ബന്ധത്തിൽ വലിയ അളവിലുള്ള വിശ്വാസമുണ്ട്. ഞങ്ങൾ ഞങ്ങളുടെ ആയുധങ്ങൾ ഇന്ത്യയ്ക്ക് വിൽക്കുന്നില്ല; ഞങ്ങൾ സംയുക്തമായാണ് അവ രൂപകൽപ്പന ചെയ്യുന്നത്,” അദ്ദേഹം പറഞ്ഞു.
ബ്രഹ്മോസ് ക്രൂയിസ് മിസൈൽ പദ്ധതിയെ പുടിൻ ഉദാഹരണമായി വിശേഷിപ്പിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ ചില ബുദ്ധിമുട്ടുകൾ പുടിൻ അംഗീകരിച്ചതായി ഏജൻസി റിപ്പോർട്ട് ചെയ്തു.























