ഇന്ത്യ- അമേരിക്ക വ്യാപാര കരാർ രാജ്യത്തിൻ്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതെന്ന് സിഐടിയുവും അഖിലേന്ത്യ കിസാൻ സഭയും. ഫെബ്രുവരി 12ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കിൽ ബഹുജന തൊഴിലാളി സംഘടനകൾ ഭാഗമാകും. ഇന്ത്യ- അമേരിക്ക വ്യാപാര കരാറിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നു വരുന്നത്. കരാറിൻ്റെ വിശദാംശങ്ങളെ കുറിച്ച് വ്യക്തത വരുത്താൻ കേന്ദ്രം തയ്യാറാകാത്തത് സംശയാസ്‌പദമാണ്.
തീരുവയില്ലാതെ അമേരിക്കാൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിലെത്തുന്നത് ഇന്ത്യൻ കർഷകരെ സാരമായി ബാധിക്കുമെനും കരാർ രാജ്യത്തിൻ്റെ പരമാധികാരത്തെ അടിയറവ് വെക്കുന്നതെന്നും അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്‌ണൻ പറഞ്ഞു. ലേബർ കോഡ് നടപ്പിലാക്കാനുള്ള കർണാടക സർക്കാരിൻ്റെ നടപടി ദൗർഭാഗ്യകറാം ആണെന്നും വിജ്ഞാപനം പിൻവലിക്കണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.
ഫെബ്രുവരി 12ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കിൽ ഇന്നേവരെ കാണാത്ത പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആയിരത്തോളം കേന്ദ്രങ്ങളിൽ തൊഴിലാളികൾ, കർഷകർ എന്നിവർ പണിമുടക്കിൻ്റെ ഭാഗമാകും. ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ കേരളത്തിൽ ഗതാഗത ഉപരോധം ഉണ്ടാകില്ല.























