ഓപ്പറേഷൻ സിന്ദൂറിൻ്റെ പൂഞ്ചിലെ രണ്ട് ആക്രമണങ്ങളില്‍ ഗുല്‍പൂര്‍ ഭീകര ക്യാമ്പ് ഉള്‍പ്പെടുന്നുവെന്ന് കേണല്‍ സോഫിയ ഖുറേഷി. മുറിദ്‌കെയില്‍ നശിപ്പിച്ച കേന്ദ്രത്തില്‍ നിന്നും മുംബൈ ഭീകരാക്രമണത്തിന് പരീശിലനം നല്‍കി. അജ്‌മൽ കസബിനും ഡേവിഡ് ഹെഡ്ലിക്കും അവിടെ പരിശീലനം ലഭിച്ചിരുന്നു. ഇൻ്റെലിജന്‍സ് അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ലക്ഷ്യങ്ങള്‍ തീരുമാനിച്ചത്.
ബഹവല്‍പൂരിലെ മര്‍കസ് സുബ്ഹാന്‍ അല്ലാഹ് ജെയ്ഷ്-ഇ- മുഹമ്മദിൻ്റെ ആസ്ഥാനമായിരുന്നു. കോട്ലിയിലെ ഗുല്‍പൂര്‍ ഭീകര ക്യാമ്പിൻ്റെ വീഡിയോകളും വാർത്താ സമ്മേളനത്തിനിടെ കേണല്‍ സോഫിയ ഖുറേഷി അവതരിപ്പിച്ചു.
ഇത് ലഷ്‌കര്‍-ഇ- തൊയ്ബയുടെ താവളമായിരുന്നു. രജൗരി- പൂഞ്ച് മേഖലയില്‍ ഈ ക്യാമ്പ് സജീവമായിരുന്നു. 2023 ഏപ്രില്‍ 20ന് പൂഞ്ചില്‍ നടന്ന ആക്രമണത്തില്‍ ഈ കേന്ദ്രങ്ങള്‍ക്ക് പങ്കുണ്ട്. 2024 ജൂണ്‍ ഒമ്പതിന് തീര്‍ഥാടകരുടെ ബസിന് നേരെയുണ്ടായ ആക്രമണത്തിലെ തീവ്രവാദികള്‍ക്ക് ഈ ക്യാമ്പില്‍ പരിശീലനം ലഭിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ ഒരു സൈനിക കേന്ദ്രത്തെയും ലക്ഷ്യമിട്ടിട്ടില്ലെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.
സിയാല്‍കോട്ടിലെ സര്‍ജല്‍ ക്യാമ്പ് നാല് ജമ്മു കാശ്‌മീര്‍ പൊലീസുകാരെ കൊലപ്പെടുത്തിയതില്‍ ഉള്‍പ്പെട്ട തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കി. ലോകത്ത് തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമായി പാകിസ്ഥാന്‍ മാറിയിരിക്കുന്നു എന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിൽ ജയ്ഷേ സ്ഥാപകന്‍ മസൂദ് അസറിൻ്റെ ഉറ്റ സഹായികള്‍ അടക്കം 12 ഭീകരര്‍ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു. മസൂദ് അസറിൻ്റെ സഹോദരിയും ഭര്‍ത്താവും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.