സ്വിസ് നാഷണൽ ബാങ്കിന്റെ (എസ്‌എൻബി) ഡാറ്റ മുൻനിർത്തി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത് പ്രകാരം, 2024 ൽ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം വർഷം തോറും മൂന്നിരട്ടിയായി വർദ്ധിച്ച് ഏകദേശം 3.78 ബില്യൺ ഡോളറായി എന്നാണ്. എസ്‌എൻബി ഡാറ്റ പ്രകാരം, സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപം 2021 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്, അന്ന് സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപം 14 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 4.13 ബില്യൺ ഡോളറിലെത്തിയിരുന്നു .
അഴിമതിയിൽ നിന്നുള്ള വരുമാനമായി കരുതപ്പെടുന്ന, കണക്കിൽപ്പെടാത്തതോ കള്ളപ്പണമോ സ്വിസ് ബാങ്കുകളിൽ ഉണ്ടെന്ന് ഇന്ത്യൻ രാഷ്ട്രീയക്കാർ വളരെക്കാലമായി അവകാശപ്പെട്ടിട്ടുണ്ട് . എന്നാൽ , സ്വിറ്റ്സർലൻഡിൽ ഇന്ത്യക്കാർ കൈവശം വച്ചിരിക്കുന്ന സ്വത്തുക്കൾ സ്വയമേവ നിയമവിരുദ്ധമാണെന്ന് കരുതരുതെന്ന് സ്വിസ് അധികൃതർ പ്രസ്താവിച്ചു.
നികുതി വെട്ടിപ്പും വഞ്ചനയും ചെറുക്കുന്നതിന് നികുതി കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സ്വയമേവ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു സംയുക്ത പ്രഖ്യാപനത്തിൽ സ്വിറ്റ്സർലൻഡും ഇന്ത്യയും 2016 ൽ ഒപ്പുവെച്ചിരുന്നു. ഈ കരാറിന് കീഴിൽ, സ്വിസ് ധനകാര്യ സ്ഥാപനങ്ങളിൽ അക്കൗണ്ടുകൾ കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ നിവാസികളുടെ വിശദമായ സാമ്പത്തിക വിവരങ്ങൾ സ്വിറ്റ്സർലൻഡ് ഇന്ത്യയ്ക്ക് നൽകുന്നുണ്ട്. 2019 ൽ ആദ്യമായി നടന്ന ഈ കൈമാറ്റം വർഷം തോറും നടക്കുന്നു.
കുറഞ്ഞ നികുതിയും കർശനമായ സ്വകാര്യതാ നിയമങ്ങളും കാരണം സ്വിറ്റ്‌സർലൻഡിനെ വളരെക്കാലമായി ഒരു നികുതി രഹിത സ്വർഗ്ഗമായി ലോകരാജ്യങ്ങൾ കണക്കാക്കുന്നു. 2024 ൽ സ്വിസ് ബാങ്ക് നിക്ഷേപ ഉടമകളുടെ പട്ടികയിൽ യുകെ ഒന്നാമതെത്തിയപ്പോൾ, ഇന്ത്യ 48-ാം സ്ഥാനത്തായിരുന്നു, 2023 അവസാനത്തോടെ 67-ാം സ്ഥാനത്തായിരുന്നു ഇന്ത്യയെന്ന് പിടിഐ റിപ്പോർട്ട് കൂട്ടിച്ചേർത്തു.























