ഫോൺ വിളിക്കാനും മെസ്സേജ് അയക്കാനും മാത്രം സാധിക്കുന്ന ഒരു കാലത്തുനിന്നും നമ്മൾ ഒരുപാട് വളർന്നു. സ്മാർട്ട്ഫോണുകള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ട് കാലം ഏറെയായി. കാലം മാറുന്നതിന് അനുസരിച്ച് പുതിയ അപ്ഡേഷനുകൾ വന്നുകൊണ്ടേയിരിക്കുകയാണ്.
കോളുകള്‍ മാത്രം സാധ്യമായിരുന്ന സ്ഥിതിയില്‍ നിന്ന് ഇന്നൊരു സിനിമ വരെ ചിത്രീകരിക്കാന്‍ കയ്യിലൊതുങ്ങുന്ന ഈ ഉപകരണംകൊണ്ട് സാധിക്കും എന്നത് ഒരു വലിയ ഡിജിറ്റൽ വിപ്ലവമാണ്. ഇന്ത്യന്‍ വിപണിയിലും സ്മാർട്ട്ഫോണുകളുടെ ആധിപത്യം വ്യക്തമാണ്. 2023ല്‍ ഏകദേശം 44 ദശലക്ഷത്തോളം സ്മാർട്ട്ഫോണുകളുടെ ഷിപ്പ്മെന്റാണ് സംഭവിച്ചിരിക്കുന്നത്.
സ്മാർട്ട്ഫോണുകള്‍ പലവിഭാഗത്തിലുണ്ടെങ്കിലും പ്രീമിയം സെക്ഷനോടാണ് ഇന്ത്യക്കാർക്ക് പ്രിയമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രീമിയം, മിഡ് പ്രീമിയം, എൻട്രി പ്രീമിയം വിഭാഗത്തിലുള്ള ഫോണുകളുടെ വില്‍പ്പനയില്‍ കാര്യമായ വളർച്ചയാണ് സംഭവിച്ചിട്ടുള്ളത്. ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാർട്ട്ഫോണുകളുടെ ശരാശരി വില 21,068 രൂപയായി വർധിച്ചിട്ടുണ്ട്. 45,000 രൂപ മുതല്‍ 65,000 രൂപ വരെ വില വരുന്ന ഫോണുകളുടെ വില്‍പ്പനയില്‍ 52% വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് ശതമാനം മാർക്കറ്റ് ഷെയറും പ്രസ്തുത വിഭാഗത്തില്‍ ഉള്‍പ്പെട്ട ഫോണുകളുടെ പേരിലാണ്. ഇതിന്റെ പ്രധാന കാരണം ഐഫോണ്‍ 13, 14, സാംസങ് ഗ്യാലക്സി എസ് 23, എസ് 23 എഫ്ഇ എന്നീ സീരീസുകളില്‍ വരുന്ന ഫോണുകളുടെ സ്വീകാര്യത വർധിച്ചതാണ്. 30,000 രൂപ മുതല്‍ 45,000 രൂപ വരെ വില വരുന്ന ഫോണുകളുടെ വില്‍പ്പനയില്‍ 37% വർധനവും ഉണ്ടായിട്ടുണ്ട്.
8,000 രൂപ മുതല്‍ 15,000 രൂപ വരെ വില വരുന്ന ബഡ്ജറ്റ് സ്മാർട്ട്ഫോണുകളുടെ വില്‍പ്പനയില്‍ 14% ഇടിവ് രേഖപ്പെടുത്തിയെന്നത് ശ്രദ്ധേയമാണ്. എങ്കിലും മാർക്കറ്റ് ഷെയറിന്റെ 44 ശതമാനവും കയ്യടക്കിയിരിക്കുന്നത് ബഡ്ജറ്റ് സ്മാർട്ട്ഫോണുകളാണ്. 16.2% മാർക്കറ്റ് ഷെയറോടെ സാംസങ്ങാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോണ്‍ ബ്രാന്‍ഡ്. റിയല്‍മിയാണ് രണ്ടാം സ്ഥാനത്ത്, 15.1 % മാർക്കറ്റ് ഷെയർ. വിവോ, ഷവോമി, ഓപ്പോ എന്നീ കമ്പനികളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. വണ്‍പ്ലസ് ആറാമതും ആപ്പിള്‍ എട്ടാം സ്ഥാനത്തുമാണ് പട്ടികയില്‍.























