യൂറോപ്പിലെയും അമേരിക്കയിലെയും നയതന്ത്രജ്ഞരെ തന്റെ ശാന്തമായ ഇടപെടലുകൾ കൊണ്ട് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് ഇറാന്റെ ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. യുഎസും ഇസ്രയേലും ഇറാനെതിരെയുള്ള ആക്രമണം തുടങ്ങി ഒമ്പതാം ദിവസം എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ, യുദ്ധത്തിന്റെ തീച്ചൂടിനിടയിലും വെല്ലുവിളികൾക്കോ ആക്രോശങ്ങൾക്കോ മുതിരാതെ കാര്യങ്ങൾ വിശദീകരിച്ച അദ്ദേഹത്തിന്റെ രീതി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. “ശരിയായ സമയത്ത് ശരിയായ സ്ഥാനത്തുള്ള ശരിയായ വ്യക്തി” എന്നാണ് രാഷ്ട്രീയ വിദഗ്ദ്ധർ അരാഗ്ചിയെ വിശേഷിപ്പിക്കുന്നത്.
1962-ൽ ടെഹ്റാനിലെ ഒരു യാഥാസ്ഥിക വ്യാപാരി കുടുംബത്തിലാണ് അരാഗ്ചി ജനിച്ചത്. കുടുംബാംഗങ്ങൾ എല്ലാവരും വ്യാപാര മേഖലയിലായിരുന്നെങ്കിലും അരാഗ്ചി തിരഞ്ഞെടുത്തത് മറ്റൊരു വഴിയായിരുന്നു. 1979-ലെ ഇസ്ലാമിക വിപ്ലവകാലത്ത് 17 വയസ്സായിരുന്ന അദ്ദേഹം വിപ്ലവത്തിൽ പ്രചോദനം ഉൾക്കൊണ്ട് ഇറാൻ റെവല്യൂഷനറി ഗാർഡിന്റെ ഭാഗമായി മാറുകയായിരുന്നു.
റെവല്യൂഷനറി ഗാർഡിലെ സേവനത്തിനൊപ്പം തന്നെ 1980 മുതൽ എട്ട് വർഷം നീണ്ടുനിന്ന ഇറാഖുമായുള്ള യുദ്ധത്തിൽ അദ്ദേഹം ഒരു മുന്നണി പോരാളിയായി പങ്കെടുത്തിട്ടുണ്ട്. യുദ്ധഭൂമിയിലെ ഈ അനുഭവങ്ങൾ അദ്ദേഹത്തിന് രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളിൽ ആഴത്തിലുള്ള അറിവ് നൽകി. പിന്നീട് സൈനിക സേവനത്തിൽ നിന്ന് നയതന്ത്രത്തിന്റെ ലോകത്തേക്ക് അദ്ദേഹം ചുവടുമാറ്റി.
പഠന കാര്യത്തിലും അരാഗ്ചി ഏറെ മുന്നിലായിരുന്നു. 1991-ൽ ടെഹ്റാനിലെ സെൻട്രൽ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം പിന്നീട് ഉപരിപഠനത്തിനായി യുകെയിലേക്ക് തിരിച്ചു. 1996-ൽ യുകെയിലെ കെന്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് രാഷ്ട്രീയ വിജ്ഞാനീയത്തിൽ അദ്ദേഹം പിഎച്ച്ഡി കരസ്ഥമാക്കി. ഇസ്ലാമിക നിയമങ്ങളും പാശ്ചാത്യ ജനാധിപത്യ തത്വങ്ങളും തമ്മിൽ എങ്ങനെ ഒത്തുപോകാമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ വിഷയം.
തന്റെ ഔദ്യോഗിക ജീവിതത്തിൽ നിരവധി രാജ്യങ്ങളിൽ ഇറാനെ പ്രതിനിധീകരിച്ച് അരാഗ്ചി പ്രവർത്തിച്ചിട്ടുണ്ട്. 1999 മുതൽ 2003 വരെ ഫിൻലൻഡിലെ ഇറാൻ അംബാസഡറായിരുന്ന അദ്ദേഹം പിന്നീട് ജപ്പാനിലും അംബാസഡറായി സേവനമനുഷ്ഠിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ പടിഞ്ഞാറൻ യൂറോപ്പ് വിഭാഗം തലവനായിരുന്ന സമയത്താണ് ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുമായി ആണവ ചർച്ചകൾക്ക് അദ്ദേഹം തുടക്കമിടുന്നത്.
2015-ലെ വിഖ്യാതമായ ഇറാന്റെ ആണവ കരാറിന്റെ (JCPOA) പ്രധാന സൂത്രധാരന്മാരിൽ ഒരാളായിരുന്നു അബ്ബാസ് അരാഗ്ചി. അമേരിക്കൻ അംബാസഡർ വെൻഡി ഷെർമാൻ തന്റെ ഓർമ്മക്കുറിപ്പുകളിൽ അരാഗ്ചിയെ ‘ദൃഢനിശ്ചയമുള്ള, ലക്ഷ്യബോധമുള്ള, ശാന്തനായ വിദഗ്ദ്ധൻ’ എന്നാണ് വിശേഷിപ്പിച്ചത്. ഇറാനു മേലുള്ള ഉപരോധം നീക്കുന്നതിനും ആണവ സാങ്കേതികവിദ്യയ്ക്ക് നിയമസാധുത നേടിക്കൊടുക്കുന്നതിനും ഈ കരാർ വഴി അദ്ദേഹം ശ്രമിച്ചു.
എങ്കിലും രാഷ്ട്രീയ മാറ്റങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് കരാറിൽ നിന്ന് പിന്മാറിയതും പിന്നീട് ഇറാനിൽ ഇബ്രാഹിം റെയ്സി പ്രസിഡന്റായി വന്നതും അരാഗ്ചിക്ക് സ്ഥാനം നഷ്ടപ്പെടാൻ കാരണമായി. എന്നാൽ 2024 മെയ് മാസത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ റെയ്സിയും വിദേശകാര്യ മന്ത്രി അമിർ-അബ്ദുള്ളാഹിയാനും കൊല്ലപ്പെട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പുതിയ പ്രസിഡന്റ് പെസെഷ്കിയാൻ അരാഗ്ചിയെ വീണ്ടും വിദേശകാര്യ മന്ത്രിയായി നിയമിച്ചു.
2025-ൽ ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തിയതോടെ ആണവ ചർച്ചകൾക്കായി അരാഗ്ചി വീണ്ടും ഒമാനിൽ വെച്ച് യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ചകൾ നടത്തി. എന്നാൽ ഈ ചർച്ചകൾക്കിടയിലും ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത് നയതന്ത്ര നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയായി. അമേരിക്ക നയതന്ത്രത്തെ ഒറ്റിക്കൊടുത്തുവെന്നായിരുന്നു ഇതിനോടുള്ള അരാഗ്ചിയുടെ പ്രതികരണം.
ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്നും എന്നാൽ സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കുന്നു. ഭീഷണിയില്ലാതെ, തുല്യ പരിഗണന ലഭിക്കുന്ന ഒരു കരാറിനായി ഇറാൻ എപ്പോഴും തയ്യാറാണെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചിട്ടുണ്ട്. നയതന്ത്രത്തിന് മുൻഗണന നൽകിയാൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
നിലവിൽ യുഎസ്-ഇസ്രായേൽ യുദ്ധത്തിന്റെ മുൾമുനയിലാണ് പശ്ചിമേഷ്യ. ഇറാന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയതുൾപ്പെടെയുള്ള പ്രകോപനപരമായ നടപടികൾക്കിടയിലും അരാഗ്ചിയുടെ നയതന്ത്രജ്ഞത എത്രത്തോളം ഫലിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഉറപ്പിച്ചു പറയുമ്പോഴും, സമാധാനത്തിനായുള്ള വാതിലുകൾ അദ്ദേഹം പൂർണ്ണമായും അടയ്ക്കുന്നില്ല.























