13 March 2026

മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

ഐ.ആർ.ജി.സിയുമായി ദീർഘകാല ബന്ധമുള്ള അദ്ദേഹം 1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാന്റെ ആധുനിക സൈനിക സിദ്ധാന്തം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്.

| വാമിക

ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലാണ് ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദി ചുമതലയേൽക്കുന്നത്. ആയിരക്കണക്കിനാളുകൾ കൊല്ലപ്പെടുകയും മുതിർന്ന സൈനിക-രാഷ്ട്രീയ നേതൃത്വം ഇല്ലാതാകുകയും ചെയ്ത പശ്ചാത്തലത്തിൽ വാഹിദിയുടെ നിയമനം അതീവ നിർണ്ണായകമാണ്.

ഇറാന്റെ സുരക്ഷാ-പ്രതിരോധ രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന മുതിർന്ന ഉദ്യോഗസ്ഥനായ വാഹിദി, കേവലം ഒരു സൈനികൻ മാത്രമല്ല, മറിച്ച് ഒരു രാഷ്ട്രീയക്കാരൻ കൂടിയാണ്. ഐ.ആർ.ജി.സിയുമായി ദീർഘകാല ബന്ധമുള്ള അദ്ദേഹം 1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാന്റെ ആധുനിക സൈനിക സിദ്ധാന്തം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. സൈനിക നേതൃത്വത്തെയും രാഷ്ട്രീയ സംവിധാനത്തെയും സംയോജിപ്പിച്ചു കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണ്.

വാഹിദിയുടെ നിയമനം അപ്രതീക്ഷിതമല്ല; കഴിഞ്ഞ വർഷം ഡിസംബറിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി അദ്ദേഹത്തെ ഐ.ആർ.ജി.സി. ഡെപ്യൂട്ടി ചീഫായി നിയമിച്ചിരുന്നു. അതിനു മുൻപ് ഇറാന്റെ സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ.ആർ.ജി.സിയുടെ തുടക്കകാലം മുതൽ അതിനോടൊപ്പം പ്രവർത്തിച്ച അദ്ദേഹം പടിപടിയായാണ് ഉന്നത സ്ഥാനങ്ങളിലേക്ക് ഉയർന്നുവന്നത്.

1958-ൽ ഷിറാസിലാണ് വാഹിദി ജനിച്ചത്. 1979-ലെ ഇസ്ലാമിക വിപ്ലവകാലത്ത് ഷിറാസ് സർവകലാശാലയിൽ ഇലക്ട്രോണിക് എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്ന അദ്ദേഹം, ഒരു വർഷത്തിനുശേഷം 1980-ൽ ഐ.ആർ.ജി.സിയിൽ ചേർന്നു. തുടക്കത്തിൽ ഇന്റലിജൻസ് വിഭാഗത്തിൽ കാര്യമായ പരിചയമില്ലായിരുന്നിട്ടും, സ്വന്തം കഴിവും ബന്ധങ്ങളും ഉപയോഗിച്ച് 1983-ൽ ഐ.ആർ.ജി.സി. ഇന്റലിജൻസ് മേധാവിയായി അദ്ദേഹം ഉയർന്നു.

ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഇന്റലിജൻസ് മേധാവിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, റൊണാൾഡ് റീഗൻ ഭരണകൂടവുമായുള്ള രഹസ്യ ചർച്ചകളിൽ ഐ.ആർ.ജി.സിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. തുടർന്ന് 1990-ൽ ഐ.ആർ.ജി.സിയുടെ എലൈറ്റ് വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ ആദ്യ കമാൻഡറായി അദ്ദേഹം നിയമിതനായി. പിൽക്കാലത്ത് ഈ പദവി ലോകപ്രശസ്തനായ ഖാസിം സുലൈമാനിക്ക് കൈമാറുകയായിരുന്നു.

മുൻഗാമികളായ ഹൊസൈൻ സലാമി, മുഹമ്മദ് പക്പൂർ എന്നിവരിൽ നിന്ന് വ്യത്യസ്തമായി വാഹിദിക്ക് വലിയ രാഷ്ട്രീയ അനുഭവസമ്പത്തുണ്ട്. മെഹമ്മൂദ്‌ അഹമ്മദി നെജാദ് പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നു. ഇക്കാലത്താണ് ടാങ്കുകൾ, യുദ്ധവിമാനങ്ങൾ, മിസൈലുകൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ആയുധങ്ങൾ ഇറാൻ വികസിപ്പിച്ചെടുത്തത്.

2021 ഓഗസ്റ്റിൽ ഇബ്രാഹിം റൈസി അദ്ദേഹത്തെ ആഭ്യന്തര മന്ത്രിയായി നിയമിച്ചു. ഹിജാബ് വിഷയത്തിൽ മഹ്സ അമിനി കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിൽ വാഹിദിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചിരുന്നു. പിന്നീട് ഹുസൈൻ സലാമി കൊല്ലപ്പെട്ടതോടെയാണ് അദ്ദേഹം ഐ.ആർ.ജി.സിയുടെ അമരത്തേക്ക് എത്തുന്നത്.

വാഹിദിയുടെ പേരിനൊപ്പം എപ്പോഴും കേൾക്കുന്ന ഒരു വിവാദമാണ് 1994-ൽ ബ്യൂണസ് ഐറിസിലെ ജൂത സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ബോംബാക്രമണം. 85 പേർ കൊല്ലപ്പെട്ട ഈ ആസൂത്രിത ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം വാഹിദിയാണെന്ന് ആരോപിക്കപ്പെടുന്നു. ആക്രമണം നടന്ന സമയത്ത് അദ്ദേഹം ഖുദ്‌സ് ഫോഴ്‌സ് കമാൻഡറായിരുന്നു. ഈ സംഭവത്തിൽ അദ്ദേഹത്തിനെതിരെ ഇറാനിയൻ റെസിസ്റ്റൻസ് ഗ്രൂപ്പുകൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

ഈ ആക്രമണത്തിന്റെ പേരിൽ 2006-ൽ അർജന്റീന വാഹിദിക്കെതിരെ ഔദ്യോഗികമായി കേസ് ഫയൽ ചെയ്യുകയും ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. വാഹിദി ഉൾപ്പെടെ അഞ്ച് ഇറാനിയൻ പൗരന്മാർക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. 2010 ജൂണിൽ അമേരിക്കൻ സർക്കാർ വാഹിദിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും അദ്ദേഹത്തിന്റെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തു.

നിലവിലെ യുദ്ധസാഹചര്യത്തിൽ ഇറാന്റെ സായുധ സേനയെ സജ്ജമാക്കുക എന്നതാണ് വാഹിദിയുടെ പ്രധാന ദൗത്യം. മുൻഗാമിയായ മേജർ ജനറൽ മുഹമ്മദ് പക്പൂർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ, ഇറാന്റെ സൈനിക സംവിധാനത്തിൽ വാഹിദിക്കുള്ള സ്വാധീനം ഗുണകരമാകുമെന്ന് ഇറാൻ പ്രതീക്ഷിക്കുന്നു. സൈന്യത്തെയും സർക്കാരിനെയും ഏകോപിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് വിലയിരുത്തൽ.

ഐ.ആർ.ജി.സിയിലെ ചില യൂണിറ്റുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ടെന്നും അവയെ ഏകോപിപ്പിക്കാൻ വാഹിദിക്ക് സാധിക്കുമെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നിലനിൽപ്പ് തന്നെ ഐ.ആർ.ജി.സിയെ ആശ്രയിച്ചിരിക്കുന്നതിനാൽ, ഏറ്റവും വിശ്വസ്തനായ വ്യക്തി എന്ന നിലയിലാണ് നേതൃത്വം വാഹിദിയെ തിരഞ്ഞെടുത്തത്.

എങ്കിലും, യുദ്ധം കടുക്കുന്ന ഈ സാഹചര്യത്തിൽ വാഹിദിക്ക് എത്രത്തോളം വിജയിക്കാൻ കഴിയുമെന്നത് വലിയ ചോദ്യചിഹ്നമാണ്. അദ്ദേഹത്തിന്റെ മുൻഗാമികളെല്ലാം കൊല്ലപ്പെട്ടതുപോലെ ഒരു വിധി തന്നെയാണോ അതോ വലിയൊരു സൈനിക വിജയമാണോ അദ്ദേഹത്തെ കാത്തിരിക്കുന്നത് എന്ന് ലോകം ഉറ്റുനോക്കുകയാണ്. ഇറാന്റെ സൈനിക ശക്തിയുടെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന വാഹിദിക്ക് വരാനിരിക്കുന്ന വെല്ലുവിളികൾ അതിജീവിക്കാനാകുമോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.

Share

More Stories

സ്വകാര്യ വിമാന കമ്പനിയുടെ ഇന്ധന ഡിപ്പോ പാകിസ്ഥാൻ തകർത്തതായി താലിബാൻ

0
അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ പുതിയതും ഗുരുതരവുമായ തലത്തിൽ എത്തിയിരിക്കുകയാണ്. കാണ്ഡഹാർ വിമാന താവളത്തിന് സമീപമുള്ള ഒരു സ്വകാര്യ വിമാനക്കമ്പനിയുടെ ഇന്ധന ഡിപ്പോയാണ് പാകിസ്ഥാൻ വ്യോമസേന ലക്ഷ്യമിട്ടതെന്ന് താലിബാൻ ഭരണകൂടം ഔദ്യോഗികമായി...

ഹോർമുസ് കടലിടുക്ക്: പേരിൻ്റെ ചരിത്രവും ആഗോള എണ്ണ വിതരണത്തിലുള്ള സ്വാധീനവും

0
ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷത്തിനിടയിൽ, ഹോർമുസ് കടലിടുക്ക് വീണ്ടും ആഗോള ചർച്ചയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ഇറാൻ്റെ പുതിയ നേതൃത്വം ഈ തന്ത്രപ്രധാനമായ ജലപാത അടച്ചിടുമെന്ന് സൂചിപ്പിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണികൾ കൂടുതൽ...

‘എൽപിജി വിതരണത്തിലെ അനിശ്ചിതത്വം’; ഹോട്ടലുകൾ മരത്തിലേക്കും കൽക്കരിയിലേക്കും തിരിയുന്നു

0
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എൽപിജി വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടായ തടസങ്ങൾ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും പരമ്പരാഗത ഇന്ധനങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുന്നു. ഇന്ത്യയിലെ നിരവധി ചെറുതും വലുതുമായ ഭക്ഷണശാലകൾ പാചകത്തിന് ഈ ബദലുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇത്...

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ എസ്.ഐ.ടി

0
ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നും കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ്...

എണ്ണവില അന്താരാഷ്ട്ര വിപണിയിൽ വൻ വർധനവ്

0
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്‌ച വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക്...

സീറ്റ് തർക്കത്തിനിടെ കോണ്‍ഗ്രസില്‍ പടയൊരുക്കവുമായി കെ. സുധാകരൻ എത്തുമ്പോൾ

0
പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാതെ കെ. സുധാകരൻ അപ്രതീക്ഷിതമായി കണ്ണൂരിലേക്ക് മടങ്ങിയതോടെ കോൺഗ്രസിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. കണ്ണൂർ നിയമസഭ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയും...

Featured

More News