ഇസ്‌ലാമാബാദ്: അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദൻ്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇൻ്റെലിജന്‍സ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ അല്‍ഖാഇദയെ പുനഃസംഘടിപ്പിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇൻ്റെലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമം ദ മിററാണ് വാര്‍ത്ത പുറത്തുവിട്ടത്.
സഹോദരന്‍ അബ്ദുല്ല ബിന്‍ ലാദിനൊപ്പം ചേര്‍ന്നാണ് ഹംസ അല്‍ഖാഇദയെ പുനഃസംഘടിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒളിവിലിരുന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണം നടത്താനാണ് ഹംസയുടെയും സംഘത്തിൻ്റെയും പദ്ധതിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു.
2019ലെ അമേരിക്കന്‍ ആക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടു എന്നായിരുന്നു വിവരം. അമേരിക്കക്കും മറ്റ് രാജ്യങ്ങള്‍ക്കുമെതിരെ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഹംസയുടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഹംസ കൊല്ലപ്പെട്ട വാര്‍ത്ത പുറത്ത് വരുന്നത്. എന്നിരുന്നാലും, എവിടെ വെച്ചാണ് ഹംസ കൊല്ലപ്പെട്ടതെന്നത് വ്യക്തമായിരുന്നില്ല.
ഹംസയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2011ല്‍ പാകിസ്താനില്‍ ലാദനെ അമേരിക്കന്‍ പ്രത്യേക സൈന്യം വധിക്കുകയായിരുന്നു. ഇൻ്റെലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമം ദ മിററാണ് വാര്‍ത്ത പുറത്തുവിട്ടത്