” ശനിയാഴ്ച പുലർച്ചെയോടെ നെതന്യാഹുവിന്റെ ക്രിമിനൽ സർക്കാരും അമേരിക്കൻ സാമ്രാജ്യത്വവും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണയുദ്ധം ഒരു പൂർണ്ണ യുദ്ധമായി മാറിയിരിക്കുന്നു. ഇത് പ്രദേശത്തെയും അതിലെ ജനങ്ങളെയും കൂടുതൽ ദുരന്തങ്ങളിലേക്കും സാധാരണ പൗരന്മാരുടെ മരണങ്ങളിലേക്കും വലിച്ചിഴക്കുകയാണ് — ജനങ്ങളുടെ താൽപര്യങ്ങൾക്കും അവരുടെ സ്വാതന്ത്ര്യത്തിനും സ്വയംനിർണ്ണയാവകാശത്തിനും എതിരായി, പ്രദേശത്തെയും ലോകത്തെയും ആധിപത്യം ചെയ്യാനും നിയന്ത്രിക്കാനും ഉള്ള ശ്രമത്തിന്റെ ഭാഗമായി സാമ്രാജ്യത്വ താൽപര്യങ്ങൾക്ക് വേണ്ടിമാത്രമാണ് ഇത് എല്ലാം നടക്കുന്നത്.
ഒരു പരമാധികാര രാഷ്ട്രത്തിൽ “ഭരണകൂടമാറ്റം” നടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനവും, ലാറ്റിൻ അമേരിക്കൻ ഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങളിലും ഇത്തരമൊരു ഉദ്ദേശം പ്രകടിപ്പിച്ചതും, ജനങ്ങളുടെ പരമാധികാരത്തെയും അഭിമാനത്തെയും ക്രൂരമായി ചവിട്ടിമെതിക്കുന്ന പ്രവൃത്തിയാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളേയും ലോകം അംഗീകരിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളെയും തകർക്കുന്ന ഒന്നാണ്. അമേരിക്കയും ഇസ്രായേലും നടത്തുന്ന ഓരോ യുദ്ധത്തോടും ആക്രമണത്തോടും കൂടി ഈ ഭീഷണി കൂടുതൽ വലുതാകുകയാണ്.
പലസ്തീൻ, ഇറാഖ്, ലിബിയ, സിറിയ, സുഡാൻ, ലെബനൻ എന്നിവിടങ്ങളിലെ ജനങ്ങളുടെ അനുഭവങ്ങളും, കോളനിവൽക്കരണത്തെയും സാമ്രാജ്യത്വത്തെയും നേരിടുന്ന ഭൂമിയുടെ ഏതാണ്ട് പകുതി രാജ്യങ്ങളുടെയും അനുഭവങ്ങളും ഇതിനോട് ചേർത്തു വായിക്കണം. — യഥാർത്ഥ മോചനവും രക്ഷയും, അവയിലെ മാറ്റവും എല്ലാം അതാതു ജനങ്ങളുടെ സാമൂഹ്യ പ്രവർത്തനത്തിലൂടെയും ദേശാഭിമാനപരമായ നേതൃത്വത്തിലൂടെയും മാത്രമേ വരികയുള്ളൂ അല്ലാതെ വാഷിംഗ്ടണിൽ നിന്നോ, ടെൽ അവീവിൽ നിന്നോ വരേണ്ടതല്ല.
ഇറാനും ഇറാനിയൻ ജനതക്കും എതിരെയുള്ള ഈ കടന്നാക്രമണം ആ മേഖലയിലെ ശേഷിക്കുന്ന എല്ലാ രാജ്യങ്ങളുടേയും മേൽ അമേരിക്കൻ സാമ്രാജ്യത്വത്തിന് പൂർണ്ണ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള മുന്നോടിയാണ് എന്ന് ഞങ്ങൾ വീണ്ടും ആവർത്തിക്കുന്നു. ഇസ്രായേൽ സർക്കാരും അമേരിക്കൻ ഭരണകൂടവും ഇത് തുറന്നുസമ്മതിക്കുന്നുണ്ട്.
കൂടാതെ ഈ അമേരിക്ക–ഇസ്രായേൽ സാമ്രാജ്യത്വ സൈനികാക്രമണം ഇറാനെ നിലവിലെ അടിച്ചമർത്തലിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ചങ്ങലയിൽ നിന്ന് മോചിപ്പിക്കുമെന്ന സൂചന പോലും നൽകുന്നില്ല; മറിച്ച്, കഴിവുള്ള ഒരു പ്രാദേശിക രാഷ്ട്രമായ ഇറാനെ തകർക്കാനും നിലവിലെ സർക്കാരിനു പകരം രാഷ്ട്രീയ എതിരാളികളെ രക്തസാക്ഷികളാക്കി അടിച്ചമർത്താനുള്ള പരിപാടി മുൻകൂട്ടി പ്രഖ്യാപിച്ചിട്ടുള്ള അതേപോലുള്ള പാവ ഭരണകൂടത്തെ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആശ്രിതരായി സ്ഥാപിക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്.
ഇന്റർനാഷ്ണൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്ന നിലയിൽ, നമ്മുടെ ഓരോ രാജ്യങ്ങളിലും ചൂഷണത്തിന്റെയും പീഡനത്തിന്റെയും ഭരണകൂടങ്ങളിൽ നിന്ന് യഥാർത്ഥ മോചനം ആഗ്രഹിക്കുന്ന എല്ലാ ശക്തികളോടും, ലോകമെമ്പാടുമുള്ള സമാധാനപ്രിയരും പുരോഗതികാംക്ഷിക്കുന്നവരോടും,
ഈ നിർണായകമായ വേളയിൽ നമ്മുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് സാമ്രാജ്യത്വത്തിന്റെയും വംശീയതയുടെയും സർക്കാരുകൾക്കെതിരെയും അവരുടെ സ്വേച്ഛാധിപത്യ യുദ്ധങ്ങൾക്കെതിരെയും പോരാടുന്നതിനായി ഒന്നിക്കണമെന്ന് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. “
(പരിഭാഷ- രഞ്ജിത്ത് പി തങ്കപ്പൻ )























