അതിജീവിതയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള മലയാള സിനിമാതാരങ്ങളെ വിമര്ശിച്ചുകൊണ്ടുള്ള ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. “ഇരക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്നു പറയാന്‍ ആരുമില്ല” എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഇതിന്റെ കീഴിലായി “താങ്കൾ ആദ്യം തുടങ്ങു” എന്നുള്ള തരത്തിലുള്ള കമന്റുകളും വന്നിരുന്നു. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജോയ് മാത്യു ഇപ്പോൾ. ദിലീപ് എന്ന വ്യക്തി കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ താൻ അയാളുമായി സഹകരിച്ചിട്ടില്ലെന്നും പത്രം വായിക്കാത്ത ഫേസ്ബുക്കിൽ നിറങ്ങുന്നവരാണ് ഇത്തരത്തിൽ ക്യാമന്റുകൾ ഇടുന്നത് എന്നും ജോയ് മാത്യു പറഞ്ഞു. ഇതോടൊപ്പം “ദിലീപിനൊപ്പം ജോലിചെയ്തതിൽ ഞാൻ നാണിക്കുന്നു ” എന്ന് ജോയ് മാത്യു പറയുന്ന ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്തയുടെ സ്ക്രീൻ ഷോട്ടും ജോയ് മാത്യു പങ്കുവെച്ചിട്ടുണ്ട്.
ജോയ് മാത്യുവിന്റെ പോസ്റ്റിന്റെ പൂർണരൂപം:
ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ് ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ “താങ്കൾ ആദ്യം തുടങ്ങൂ “എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു .ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല .
(Times of India .12/7/2017)കൂടാതെ അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട് .പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല .കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത ,വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല .























