മുംബൈ: കാവഡ് യാത്രയുടെ ഭാഗമായി യുപി സര്‍ക്കാര്‍ പുറത്തിറക്കിയ വിവാദ ഉത്തരവിനെ വിമര്‍ശിച്ച ബോളിവുഡ് താരം സോനൂ സൂദിന് മറുപടിയായി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. മനുഷ്യത്വം എന്നൊരു പേരുമാത്രമേ കടകള്‍ക്ക് മുന്നില്‍ പാടുള്ളൂവെന്നായിരുന്നു എന്ന താരത്തിൻ്റെ പ്രതികരണത്തിന് മറുപടിയായി ‘സമ്മതിക്കുന്നു. ഹലാലിന് പകരവും മനുഷ്യത്വം എന്ന് നൽകണം എന്നായിരുന്നു കങ്കണയുടെ പ്രതികരണം.
‘അടുത്തതായി ദൈവത്തെയും മതത്തെയും കുറിച്ചുള്ള തൻ്റെ വ്യക്തിപരമായ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി സോനു ജി സ്വന്തം രാമായണം സംവിധാനം ചെയ്യുമെന്ന് നിങ്ങൾക്കറിയാം. വഹ് ക്യാ ബാത് ഹേ ബോളിവുഡ് സേ ഏക് ഔർ രാമായണം’, കങ്കണ എക്‌സിൽ കുറിച്ചു. ഉപഭോക്താക്കളുടെ ഭക്ഷണത്തിൽ തുപ്പുന്ന വാർത്തയെ സോനുസൂദ് ന്യായീകരിക്കുന്നുവെന്ന ടൈംസ് അൽജിബ്രയുടെ ട്വീറ്റ് പങ്കുെവെച്ചു കൊണ്ടായിരുന്നു കങ്കണ ഇങ്ങനെ കുറിച്ചത്.
ഒരാൺകുട്ടി മാവിൽ തുപ്പി റൊട്ടി തയ്യാറാക്കുന്ന വീഡിയോ സോനു ന്യായീകരിച്ചാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. മനുഷ്യത്വം എന്നൊരു പേരുമാത്രമേ കടകള്‍ക്ക് മുന്നില്‍ പാടുള്ളൂവെന്നായിരുന്നു താരത്തിൻ്റെ പ്രതികരണം. അതേസമയം സോനുവിൻ്റെ ട്വീറ്റിനോട് പ്രതികരിച്ചു കൊണ്ട് നിരവധി പ്രതികരണങ്ങൾ ആണെത്തിയത്. തുപ്പൽ പുരട്ടിയ റൊട്ടി സോനു സൂദിന് പാർസൽ ചെയ്യണം, അങ്ങനെ സാഹോദര്യം കേടുകൂടാതെയിരിക്കും!” ഉപയോക്താവ് കുറിച്ചു. എക്‌സിലൂടെയാണ് സോനു സൂദ് വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കിയത്.
യുപിയിലെ വിവാദ ഉത്തരവില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും സഖ്യകക്ഷിയായ ജെഡിയുവും രംഗത്തെത്തിയിരുന്നു. മതത്തിൻ്റെയും ജാതിയുടെയും പേരില്‍ വിഭജനം സൃഷ്ടിക്കുന്നത് അംഗീകരിക്കില്ലെന്നാണ് ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ്) നേതാവ് വ്യക്തമാക്കിയത്. പ്രധാനമന്ത്രി പറഞ്ഞു നടക്കുന്ന ‘സബ് കാ സാത്, സബ് കാ വികാസ്’ മുദ്രാവാക്യങ്ങള്‍ക്ക് വിരുദ്ധമാണ് നടപടിയെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും മുതിര്‍ന്ന ജെഡിയു നേതാവ് കെ.സി ത്യാഗിയും ആവശ്യപ്പെട്ടിരിക്കുകയാണ്.























