ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകുന്നത്. 2009 നവംബർ എട്ടിനാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്‌കര കാരണവർ കൊല്ലപ്പെട്ടത്. ഭാസ്‌കര കാരണവരുടെ മകൻ്റെ ഭാര്യയായിരുന്നു ഷെറിൻ.
കേസിലെ ഒന്നാം പ്രതിയായിരുന്നു ഷെറിൻ. മോഷണത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻ പിടിയിലായത്. മരുമകൾ ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്. വേലിക്കര അതിവേഗ കോടതിയാണ് ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിച്ചത്. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചു. ഷെറിൻ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ജീവപര്യന്തം സുപ്രിംകോടതിയും ശരിവെച്ചിരുന്നു.
തൻ്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്. കേസിൽ ഷെറിൻ നൽകിയ മൊഴി തന്നെയാണ് വഴിതിരിവായത്. മരണാനന്തര ചടങ്ങുകൾക്ക് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ മരുമകൾ ഷെറിനാണ് വീടിൻ്റെ മുകൾ നിലയിൽ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തു നിന്നൊരാൾക്ക് അകത്തേക്ക് കയറാമെന്നും മൊഴി നൽകിയത്. എന്നാൽ ഒരു ഏണിയില്ലാതെ ഒരാൾക്ക് അതിൻ്റെ മുകളിൽ കയറി നിൽക്കാൻ കഴിയില്ലായിരുന്നു.
ഇതിനിടെ ഷെറിൻ്റെ ഫോൺ കോൾപട്ടിക എടുത്തപ്പോൾ ഒരു നമ്പരിലേക്ക് മാത്രം 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്ക് ആയിരുന്നു ആ ഫോൺ കോളുകൾ എത്തിയിരുന്നത്. കൊല്ലപ്പെട്ട ഭാസ്‌കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വലത് തള്ളവിരലിൻ്റെ പാട് ബാസിത് അലിയുടേത് ആണെന്ന് പിന്നീട് തെളിഞ്ഞു.
ഒരുമിച്ച് ജീവിക്കാനുള്ള തയാറെടുപ്പിൽ ആയിരുന്നു ഷെറിനും ബാസിത് അലിയും. ഇതിനിടെ ആയിരുന്നു കൊലപാതകം. ഷാനു റഷീദ്, നിഥിൻ എന്നിവരായിരുന്നു കേസിലെ കൂട്ടുപ്രതികൾ. സ്വത്തിൽ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു കേസ്.























