കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര വ്യാഴാഴ്‌ച തൻ്റെ മുഖ്യമന്ത്രി സ്ഥാനാരോഹണത്തെ കുറിച്ച് സൂചന നൽകി. എല്ലാവരെയും പോലെ തനിക്കും അഭിലാഷങ്ങളുണ്ടെന്നും കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചാൽ ഈ വർഷം ഒരു ‘രാഷ്ട്രീയ സ്ഥാനക്കയറ്റം’ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിൻ്റെ ഉന്നത പദവിയിലെ മാറ്റത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ഇടയിൽ, മുൻകാലങ്ങളിൽ സംസ്ഥാന കോൺഗ്രസ് മേധാവിയായി സേവഅനുഷ്‌ഠിച്ചിരുന്ന മുതിർന്ന നേതാവ് നവംബറിൽ മുഖ്യമന്ത്രിയാകാനുള്ള മത്സരത്തിലാണെന്ന് പറഞ്ഞിരുന്നു.
“രാഷ്ട്രീയ സ്ഥാനക്കയറ്റം 2026ൽ നടക്കണം. അത് ഞങ്ങളുടെ ഹൈക്കമാൻഡിന് വിട്ടു കൊടുത്തിരിക്കുന്നു. ഹൈക്കമാൻഡ് അത് ചെയ്‌താൽ (പ്രമോഷൻ നൽകിയാൽ) അത് സംഭവിക്കും,” ഒരു ചോദ്യത്തിന് മറുപടിയായി പരമേശ്വര മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതിനെക്കുറിച്ച് ശുഭാപ്‌തി വിശ്വാസിയാണോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, “ഞാൻ ഇതുവരെ ഒരു ശുഭാപ്‌തി വിശ്വാസിയായി ജീവിച്ചു. അതിനാൽ അത് എനിക്ക് പുതിയ കാര്യമല്ല. ജീവിതത്തിൽ എന്തെങ്കിലും ആകാൻ നിങ്ങൾക്ക് (അഭിലാഷം) ഇല്ലേ? ഒരു മനുഷ്യന് അഭിലാഷം ഉണ്ടായിരിക്കണം. അല്ലെങ്കിൽ അവൻ മനുഷ്യനല്ലെങ്കിൽ.”
“എല്ലാവരെയും പോലെ എനിക്കും അഭിലാഷമുണ്ട്. രാഷ്ട്രീയത്തിൽ ചേർന്നപ്പോൾ സ്വാഭാവികമായും എനിക്ക് എംഎൽഎയും മന്ത്രിയുമാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഓരോ ചുവടുവെപ്പിലും ഒരു പടികൂടി മുന്നോട്ട് പോകാനുള്ള ആഗ്രഹം ഉണ്ടാകും. പക്ഷേ, അതെല്ലാം നമ്മുടെ ഹൈക്കമാൻഡിന് വിട്ടു കൊടുത്തിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
സാഹചര്യം തനിക്ക് അനുകൂലമായിരുന്നോ എന്ന ചോദ്യത്തിന്, “സാഹചര്യം ആർക്കാണ് അനുകൂലമായതെന്നും ആർക്കാണ് അനുകൂലമല്ലാത്തതെന്നും നിങ്ങൾ (മാധ്യമങ്ങൾ) എല്ലാ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്ന്” പരമേശ്വര പറഞ്ഞു.
നവംബർ 20ന് കോൺഗ്രസ് സർക്കാർ അഞ്ച് വർഷത്തെ കാലാവധിയുടെ പകുതി പൂർത്തിയാക്കിയതിനെ തുടർന്ന്, സംസ്ഥാനത്ത് മുഖ്യമന്ത്രിയെ മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടെ ഭരണകക്ഷിക്കുള്ളിലെ അധികാര തർക്കം രൂക്ഷമായി.
2023ൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിലുള്ള ‘അധികാര പങ്കിടൽ’ കരാറാണ് ഈ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത്.
ഉന്നത സ്ഥാനത്തിനായുള്ള അധികാര തർക്കം തുടരുന്നതിനിടയിൽ, നേതൃമാറ്റം ഉണ്ടായാൽ, ഒരു ‘ദളിത് മുഖ്യമന്ത്രി’ വേണമെന്ന ആവശ്യവും ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ ഉയർന്നിട്ടുണ്ട്. സമുദായത്തിൽ നിന്നുള്ള മുതിർന്ന നേതാവായ പരമേശ്വരയാണ് പ്രധാന സ്ഥാനാർത്ഥി.
പാർട്ടിയിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ, സിദ്ധരാമയ്യ വിഭാഗം പരമേശ്വരയെയോ മറ്റ് മുതിർന്ന നേതാക്കളെയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് പാർട്ടി വൃത്തങ്ങളിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. -ഉറവിടം: PTI























